ന്യൂഡൽഹി: ബിജെപി സർക്കാരുകൾ ശുഷ്‌കാന്തിയോടെ പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്‍റെ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി 100ലധികം മുൻ സിവിൽ ഉദ്യോഗസ്ഥർ. രാജ്യത്ത് വിദ്വേഷം നിറഞ്ഞ നാശത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. അതിന്‍റെ ബലിപീഠത്തിൽ മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളും മാത്രമല്ല, ഭരണഘടനയുമുണ്ടെന്നും പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിൽ മുൻ സിവിൽ ഉദ്യോഗസ്ഥർ പറയുന്നു.
ഡൽഹി മുൻ ലഫ്റ്റനന്‍റ് ഗവർണർ നജീബ് ജംഗ്, മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ എന്നിവരടക്കം 108 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ അത്തരം തീവ്രമായ വാക്കുകളിൽ സ്വയം അടയാളപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ സ്ഥാപക പിതാക്കന്മാർ സൃഷ്‌ടിച്ച ഭരണഘടന നശിപ്പിക്കുന്നതിന്‍റെ വേഗത രോഷവും വേദനയും പ്രകടിപ്പിക്കാൻ പ്രേരിപ്പിക്കുയാണെന്നും കത്തിൽ പറയുന്നു.