കേരളം

kerala

കള്ളപ്പണക്കേസില്‍ പ്രിയങ്കയുടെ പേരും പരാമര്‍ശിച്ച് ഇഡി ; നടപടി ഫരീദാബാദിലെ അഞ്ചേക്കര്‍ ഭൂമിയിടപാടില്‍

By ETV Bharat Kerala Team

Published : Dec 28, 2023, 1:58 PM IST

ED incorporates Priyanka Gandhi's name : തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയെ ലക്ഷ്യമിട്ട് ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ പ്രിയങ്കയുടെ പേര്

Money laundering Priyanka  ED incorporates Priyanka  ഇഡി പ്രിയങ്ക പേര്  സഞ്ജയ് ഭണ്ടാരി
ED incorporates Priyanka-Gandhi's name in charge sheet in Money laundering case

ന്യൂഡല്‍ഹി : ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ആദ്യമായാണ് പ്രിയങ്കയെ കേസില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ ഇവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു (Priyanka's name included in money laundering charge sheet)

ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ ഭൂമി പ്രിയങ്ക വാങ്ങിയതായാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ എച്ച് എല്‍ പഹ്വയില്‍ നിന്ന് 2006ല്‍ പ്രിയങ്ക ഭൂമി വാങ്ങുകയും 2010 ഫെബ്രുവരിയില്‍ ഇതേ ഭൂമി അവര്‍ക്ക് തന്നെ തിരികെ വില്‍ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്(Haryana land purchase).

ഫരീദാബാദിലെ അമിര്‍പൂര്‍ ഗ്രാമത്തിലാണ് പ്രിയങ്ക ഭൂമി വാങ്ങിയത്. ഇതോടൊപ്പം ഇവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 40.08 ഏക്കര്‍ ഭൂമിയും 2005-2006 കാലത്ത് വാങ്ങിയെന്നും കുറ്റപത്രത്തില്‍ ഇഡി ആരോപിക്കുന്നു. പിന്നീട് 2010ല്‍ ഇതേ ഭൂമി പഹ്വയ്ക്ക് തന്നെ വിറ്റു. പഹ്വ പിന്നീട് ഈ ഭൂമി വിദേശ വ്യവസായി സിസി തമ്പിക്ക് കൈമാറിയതായും ഇഡി വ്യക്തമാക്കുന്നു. ഇയാളുമായി പ്രിയങ്കയ്ക്കും റോബര്‍ട്ടിനും ഏറെക്കാലമായി അടുപ്പമുണ്ടെന്നും സൂചനയുണ്ട്.

ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശങ്ങള്‍. ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. വിദേശനാണ്യ ഇടപാട്, കള്ളപ്പണ നിയമങ്ങള്‍, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

2016ല്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നതാണ് സഞ്ജയ് ഭണ്ഡാരി. സിസി തമ്പിയാണ് ഇയാളുടെ ഇടപാടുകള്‍ രഹസ്യമായി വയ്ക്കാന്‍ സഹായിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബ്രിട്ടീഷ് പൗരനായ സുമിത് ചന്ദയുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചു. റോബര്‍ട്ട് വാദ്രയുടെ പേര് മുമ്പും കുറ്റപത്രങ്ങളില്‍ പരാമര്‍ശിച്ചിരുന്നു.

കണക്കില്‍പ്പെടാത്ത പണമാണ് പഹ്വയില്‍ നിന്ന് ഭൂമി വാങ്ങാന്‍ ഉപയോഗിച്ചതെന്നാണ് കുറ്റപത്രം. പഹ്വയ്ക്ക് റോബര്‍ട്ട് വാദ്ര മുഴുവന്‍ പണവും നല്‍കിയിട്ടില്ലെന്നും കുറ്റപത്രത്തില്‍ സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ ഇഡിയുടെ അന്വേഷണം തുടരുകയാണ്. ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ കേസുണ്ട്. 2020 ജനുവരിയില്‍ അറസ്റ്റിലായ തമ്പി തനിക്ക് വാദ്രയെ പത്ത് വര്‍ഷത്തിലേറെയായി അറിയാമെന്നും യുഎഇയിലും ഡല്‍ഹിയിലും പലതവണ കണ്ടുമുട്ടിയെന്നും ഇഡിയോട് വെളിപ്പെടുത്തിയതായും പറയുന്നു.

Also read:അനധികൃത സ്വത്ത്‌ സമ്പാദനക്കേസ്‌; റോബർട്ട്‌ വദ്രയെ ചോദ്യം ചെയ്‌തു

സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈറ്റ് റിയാല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയുടെ പേരില്‍ 2007 നവംബര്‍ ഒന്നിനും 2007 നവംബര്‍ പതിനാറിനും റോബര്‍ട്ട് വാദ്ര കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സഹകരണ കാര്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലും ഇവയുണ്ട്. അതേസമയം സ്കൈലൈറ്റ് ഇന്‍വെസ്റ്റ്മെന്‍റ് എന്ന സ്ഥാപനം യുഎഇയില്‍ 2009 ഏപ്രില്‍ ഒന്നിനാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന്‍റെ മുഴുവന്‍ ഉടമസ്ഥാവകാശവും സി സി തമ്പിക്കാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ABOUT THE AUTHOR

...view details