ദുബായ്: റിപബ്ലിക്ക് ദിനത്തിൽ പ്രധാനമന്ത്രിക്ക് സമ്മാനമായി ഛായാചിത്രം വരച്ച് നൽകി ദുബായിൽ നിന്നുള്ള മലയാളി. പതിനാലുകാരനായ ആൺകുട്ടിക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. രാജ്യത്തോടുള്ള സ്നേഹത്തിന്‍റെ പ്രതിഫലനമാണ് ചിത്രത്തിൽ കാണാൻ കവിയുന്നതെന്ന് മോദി കത്തിൽ കുറിച്ചു. ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ശരൺ ശശികുമാറാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മോദിയുടെ സ്റ്റെൻസിൽ ഛായാചിത്രം നിർമ്മിച്ചു നൽകിയത്. ജനുവരിയിൽ യുഎഇ സന്ദർശനത്തിനായി എത്തിയ വിദേശകാര്യ, പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരന് ചിത്രം ശരൺ കൈമാറിയിരുന്നു. തിരിച്ച് ഇന്ത്യയിലെത്തിയ മുരളീധരനാണ് ചിത്രം മോദിക്ക് കൈമാറിയത്.
ഛായാചിത്രം വരച്ച് ദുബായ് മലയാളി; അഭിനന്ദിച്ച് മോദി ഛായാചിത്രം ലഭിച്ച ശേഷം മോദി ശരണിന് കത്ത് അയക്കുകയായിരുന്നു. ശരണിന്‍റെ സർഗ്ഗാത്മകതയെ അഭിനന്ദിക്കുകയും കലയിലും അക്കാദമിക് രംഗത്തും മികവ് പുലർത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കത്തിന്‍റെ സ്കാൻ ചെയ്ത പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ്, ശരണിന്‍റെ പിതാവ് ശശികുമാറിന് വ്യാഴാഴ്ച ഇമെയിൽ ചെയ്യുകയായിരുന്നു.
"ശരൺ അയച്ച മനോഹരമായ ചിത്രം സ്വീകരിച്ചിരിക്കുന്നു. കലാപരമായ ഇത്തരം സൃഷ്ടികൾ തനിക്ക് അയച്ചതിൽ നന്ദി. നമ്മുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനും നമ്മുടെ ഭാവനയെ സർഗ്ഗാത്മകതയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു ഫലപ്രദമായ മാധ്യമമാണ് കല. നിങ്ങൾ വരച്ച ഛായാചിത്രം ചിത്രകലയോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെയും രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്നു, ”പ്രധാനമന്ത്രി കത്തിൽ പറയുന്നു. ചിത്രകലയിലെ സൂക്ഷ്മമായ നിരീക്ഷണവും ഗ്രാഹ്യവും ശരണിന്‍റെ സൃഷ്ടി ഉയർത്തിക്കാട്ടുന്നു മോദി കൂട്ടിച്ചേർത്തു.
"ഭാവിയിൽ നിങ്ങളുടെ കലാപരമായ കഴിവുകൾ ഉയർന്ന നിലവാരത്തിലേക്ക് എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടുതൽ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്നത് തുടരുക. അക്കാദമിക് മേഖലയിൽ മികവ് പുലർത്തുകയും ചെയ്യണം. ശോഭയുള്ളതും വിജയകരവുമായ ഭാവി ആശംസകൾ" മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഇമെയിൽ ലഭിച്ചതിൽ തനിക്കും കുടുംബത്തിനും അതിയായ സന്തോഷമുണ്ടെന്ന് ശരൺ പറഞ്ഞു. തന്‍റെ സൃഷ്ടിയെ പ്രധാനമന്ത്രിയുടെ കൈകളിൽ എത്തിക്കാൻ സഹായിച്ച മന്ത്രിയോടും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോടും നന്ദിയുണ്ടെന്നും സരൺ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വലിയ ആരാധകനായതിനാൽ ഇത് വളരെ വലിയ നേട്ടമായാണ് താൻ കരുതുന്നതെന്നും ശരൺ പറയുന്നു.