കാങ്കർ (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ മദ്യലഹരിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഗർഭിണിയായ യുവതി പിടിയിൽ. ജില്ലയിലെ റായ് ഗ്രാമത്തിൽ താമസിക്കുന്ന മൻകി പരചാപിയെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂലൈ 16നാണ് ഇവർ ഭർത്താവായ സാഗരം പരചാപിയെ (35) കോടാലി കൊണ്ട് തലയ്‌ക്കടിച്ചത്. തുടർന്ന് ഗുരുതരമായ പരിക്കേറ്റ ഇയാളെ പ്രതി ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ വച്ച് തന്നെ ചികിത്സ നൽകുകയായിരുന്നു.
ഇതിനിടെ ജൂലൈ 19ന് സാഗരം പരചാപിയെ മരണപ്പെട്ടു. വെള്ളിയാഴ്‌ച യുവതി ഭർത്താവിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ തയ്യാറെടുത്തപ്പോഴാണ് നാട്ടുകാർ ഈ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരണപ്പെട്ട സാഗരം പരചാപിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
ആക്രമണം മദ്യപാനം ചോദ്യം ചെയ്‌തതോടെ: മൻകി - സാഗരം ദമ്പതികൾക്ക് അഞ്ച് കുട്ടികളാണുള്ളത്. ആറാമത്തെ കുഞ്ഞിനായി മൻകി ഗർഭം ധരിച്ചിരുന്നു. ഇവർ മദ്യപാനത്തിന് അടിമയായിരുന്നു. സംഭവ ദിവസം, ജൂലൈ 16ന് വൈകുന്നേരം അഞ്ച് മണിയോടെ സാഗരം പരചാപി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ച് ബോധരഹിതയായ നിലയിലായിരുന്നു മൻകി.
തുടർന്ന് മദ്യപാനത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലായി. ഇതിനിടെ രോഷാകുലയായ മൻകി ഭർത്താവിന്‍റെ തലയിൽ കോടാലി കൊണ്ട് അടിക്കുകയായിരുന്നു. മർദനത്തിൽ സാഗരത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവം പുറത്തറിഞ്ഞാൽ പൊലീസ് പിടിക്കുമെന്ന ഭയത്താൽ ഇവർ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയില്ല.
തുടർന്ന് മൻകി പ്രദേശത്തെ പ്രകൃതി ചികിത്സകനായ ബൈഗാ ഗുനിയുമായി ബന്ധപ്പെടുകയും ഇയാൾ പറഞ്ഞു നൽകിയ ചികിത്സ രീതി പിൻതുടരുകയും ചെയ്‌തു. തലയിലെ മുറിവ് ഇവർ തന്നെ തുണി ഉപയോഗിച്ച് കെട്ടി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ സാഗരം ജൂലൈ 19ന് മരണപ്പെടുകയായിരുന്നു.