ചെന്നൈ: പ്രമുഖ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെതിരായ അധിക്ഷേപ പരാമർശത്തില്‍ ഡിഎംകെ വക്താവ് ശിവാജി കൃഷ്‌ണമൂർത്തി അറസ്റ്റില്‍. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്‌തത്. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളില്‍ നിന്നും നീക്കിയാണ് ഡിഎംകെ നടപടി. പാർട്ടി അച്ചടക്കം ലംഘിച്ച് അപകീർത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും ഇക്കാരണത്താല്‍ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ പദവികളില്‍ നിന്നും ഇയാളെ നീക്കിയെന്നും ഡിഎംകെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ബിജെപി തമിഴ്‌നാട് സ്‌പോർട്‌സ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്‍റ് സെൽ സംസ്ഥാന പ്രസിഡന്‍റ് അമർ പ്രസാദ് റെഡ്ഡിയാണ് കൃഷ്‌ണമൂർത്തിക്കെതിരെ തമിഴ്‌നാട് പൊലീസിൽ പരാതി നൽകിയത്. പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് തമിഴ്‌നാട് ഗവർണർ ടിഎൻ രവിക്കും ബിജെപി നേതാവ് ഖുശ്ബു സുന്ദറിനുമെതിരായി കൃഷ്‌ണമൂർത്തി അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. തന്നെക്കുറിച്ച് ഡിഎംകെ വക്താവ് ശിവാജി നടത്തിയ പരാമർശത്തിൽ രൂക്ഷമായി വിമർശിച്ച് ഖുശ്ബു രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ലെന്നും അവര്‍ പറഞ്ഞു.
'അവർക്ക് ഒന്നും പറയാനില്ലാത്ത സമയത്ത് ആക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന നിലയിലേക്ക് തരം താഴുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഈ വിഷയത്തില്‍ സംസാരിക്കുമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹത്തിന് സംസാരിക്കാൻ ധൈര്യമില്ലെന്ന് എനിക്കറിയാം. ഈ മനുഷ്യൻ (ശിവാജി കൃഷ്‌ണമൂർത്തി) പാര്‍ട്ടിയില്‍ തുടരും. പാർട്ടി അംഗമായി ഇരിക്കാനുള്ള ആനുകൂല്യം അയാള്‍ക്ക് ലഭിക്കും. കാരണം, ഡിഎംകെയിലെ പുരുഷന്മാർ അടച്ച വാതിലുകൾക്ക് പിന്നിലിരുന്ന് ഇത്തരം കാര്യങ്ങള്‍ പരസ്‌പരം സംസാരിക്കുന്നത് ആസ്വദിക്കുന്നു.' - അവർ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.