മഹാരാഷ്ട്ര : മുംബൈയിൽ തനിക്ക് വീട് നിഷേധിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ സെക്രട്ടറിയും മുൻ എംഎൽഎയുമായ പങ്കജ മുണ്ടെ (Pankaja Munde Claims). ഗണേശ നിമഞ്ജന ദിനത്തിൽ ഇൻസ്‌റ്റഗ്രാം വീഡിയോയിലൂടെയാണ് തനിക്കുണ്ടായ അനുഭവം ഇവര്‍ പങ്കുവച്ചത്(Denied House In Mumbai For Being Marathi). തൃപ്‌തി ദേവ്രുഖ്‌കർ എന്ന യുവതി മുലുന്ദില്‍ വാടകയ്ക്ക് വീട് എടുക്കാൻ ഭർത്താവിനൊപ്പം പോയിരുന്നുവെങ്കിലും മറാത്തി ആയതിനാൽ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി അവർക്ക് വീട് നൽകിയിരുന്നില്ല (Denied House In Mumbai Says Pankaja Munde).
ഈ മറാത്തി യുവതിയുടെ ആരോപണത്തിന് പിന്നാലെയാണ് പങ്കജ മുണ്ടെയുടെ വെളിപ്പെടുത്തൽ. മറാത്തി സ്‌ത്രീയുടെ വേദനയിൽ സഹതാപമുണ്ട്. ഇത്തരം വർഗീയ ചിന്തകളിൽ അകപ്പെടാൻ ഞാൻ ഇഷ്‌ടപ്പെടുന്നില്ല. എന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ ഇതുവരെ പ്രവിശ്യാവാദത്തെക്കുറിച്ചോ മതവിവേചനത്തെക്കുറിച്ചോ ഞാൻ അഭിപ്രായപ്പെട്ടിട്ടില്ല. എന്നാൽ ഒരു മറാത്തി സ്‌ത്രീ കരഞ്ഞുകൊണ്ട് എനിക്ക് വീട് നൽകിയിട്ടില്ലെന്ന് പറയുമ്പോൾ അത് എന്നെ നിരാശപ്പെടുത്തുന്നു - പങ്കജ മുണ്ടെ പറഞ്ഞു.
എന്‍റെ സർക്കാർ വസതി ഉപേക്ഷിച്ച് സ്വന്തം വീട് വാങ്ങാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ പലയിടത്തും സമാനമായ അനുഭവം ഉണ്ടായി. ഏതെങ്കിലും പ്രത്യേക ഭാഷയ്‌ക്കോ സമുദായത്തിനോ ഞാന്‍ അനുകൂലമല്ല- പങ്കജ മുണ്ടെ പറയുന്നു.
'മുംബൈ എന്നത് സംസ്ഥാനത്തിന്‍റെ തലസ്ഥാനം മാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. അതിനാൽ എല്ലാ ഭാഷകളിലുമുള്ള ആളുകളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. ഒരു മറാത്തിക്കാരിയായതിന്‍റെ പേരിൽ ഒരാൾക്ക് താമസ സൗകര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണ്. ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്' - പങ്കജ മുണ്ടെ പറഞ്ഞു.