കേരളം

kerala

By

Published : May 8, 2023, 7:23 PM IST

ETV Bharat / bharat

'ബംഗാളിലെ ക്രമസമാധാനനില വഷളായി, ഞാന്‍ ഹാംലെറ്റാവില്ല'; മമത സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍

ഗവര്‍ണര്‍മാരെ സംസ്ഥാനത്തുനിന്നും പിന്‍വലിക്കാനുള്ള പ്രതിപക്ഷ സര്‍ക്കാരുകളുടെ ശ്രമത്തിന് മമത ബാനര്‍ജി പിന്തുണ നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാരിനെതിരെ സിവി ആനന്ദ് ബോസ് വീണ്ടും പോര് കടുപ്പിച്ചത്

മമത സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍  ബംഗാളിലെ ക്രമസമാധാനനില വഷളായി  cv ananda bose against bengal government  cv ananda bose news  bengal government  സിവി ആനന്ദ് ബോസ്
മമത സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍

കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ് ബോസ്. സംസ്ഥാനത്ത് ക്രമസമാധാനനില വഷളായതായി ആരോപിച്ചാണ് ഗവര്‍ണര്‍ മമത ബാനർജി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ക്രമസമാധാനനില കൂടുതൽ വഷളാകാൻ അനുവദിക്കില്ലെന്നും വെറുതെയിരിക്കാൻ തനിക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ALSO READ |'ഗവര്‍ണര്‍ രാജി'നെതിരായ പോരാട്ടത്തിന് മമതയുടെ പിന്തുണ; സ്റ്റാലിനെ ഫോണില്‍ വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി

രബീന്ദ്ര ഭാരതി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് സിവി ആനന്ദ് ബോസ് ബംഗാള്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചത്. 'സംസ്ഥാനത്ത് സംഭവിക്കുന്ന കാര്യങ്ങളെ അവഗണിക്കാൻ എനിക്ക് കഴിയില്ല. ഭരണഘടന പദവിയിലിരിക്കുന്ന ആളെന്ന നിലയ്‌ക്ക് എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. ബംഗാളിലെ പരാജയപ്പെട്ട ക്രമസമാധാന നിലയിലേക്ക് ഞാനെന്‍റെ കണ്ണും കാതും തുറന്നുവച്ചിരിക്കുകയാണ്. ഷേക്‌സ്‌പിയറിന്‍റെ 'ഹാംലെറ്റ്' പോലെ ഇരിക്കാൻ എനിക്ക് കഴിയില്ല' - ഗവര്‍ണര്‍ വേദിയില്‍ പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാർ ഗവർണറുമായി ചില വിഷയങ്ങളിലുള്ള 'പോര്' തുടരുന്ന സ്ഥിതിയാണുള്ളത്.

വിദ്യാര്‍ഥികളെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ച് ഗവര്‍ണര്‍:പശ്ചിമ ബംഗാളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മികവ് പുലർത്താൻ പോകുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികൾ വരും കാലത്ത് ബംഗാളിന്‍റെ യശസ് ഉയര്‍ത്താന്‍ ഇടവരുത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ വിദ്യാർഥികളെയും അധ്യാപകരെയും പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ALSO READ |'ബിജെപി എന്ന ഹീറോയെ സീറോയാക്കും, ഇതൊരു ഈഗോ പ്രശ്‌നമല്ല'; നിതീഷുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മമത

പശ്ചിമ ബംഗാളിലെ ക്രമസമാധാനനില വഷളാകുന്നുവെന്ന ഗവര്‍ണറുടെ ആരോപണം സർക്കാരിനെ ചൊടിപ്പിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ മമത ബാനര്‍ജി, ആനന്ദ് ബോസിനെതിരെ ആഞ്ഞടിച്ചേക്കും. സംസ്ഥാനത്തിന്‍റെ അഭിപ്രായം മാനിക്കാത്ത നിലപാട് തുടരുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.

ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തിന് മമതയുടെ 'ഒറ്റക്കെട്ട്':നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവയ്‌ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരായ ഒന്നിച്ചുള്ള പോരാട്ടത്തിന് തമിഴ്‌നാടിന് മമതയുടെ പിന്തുണ. ഗവര്‍ണര്‍ക്കെതിരായ തന്ത്രം മെനയാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണില്‍ ബന്ധപ്പെട്ടു. കേന്ദ്രസർക്കാർ ഗവർണർ പദവി ഉപയോഗിച്ച് തങ്ങളെ വേട്ടയാടുന്നെന്ന് രാജ്യത്തെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായമുള്ള സാഹചര്യത്തിലാണ് മമത സ്റ്റാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്.

സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യം കണക്കിലെടുത്ത് ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ നേരത്തേ ആഹ്വാനം ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഒത്തുചേർന്ന് തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മമത സ്റ്റാലിനുമായി സംസാരിച്ചു. ഏപ്രില്‍ 20ന് വൈകുന്നേരമാണ് ഇതുസംബന്ധിച്ച് ഇരുവരും ദീർഘനേരം സംസാരിച്ചത്.

ABOUT THE AUTHOR

...view details