കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിനേഷന് ബജറ്റില്‍ 35,000 കോടി ; കേന്ദ്രം ചെലവഴിച്ചത് കേവലം 4747 കോടി - bharat biotech

35,000 കോടിയുടെ ബജറ്റ് വകയിരുത്തലിൽ നിന്ന് 4747 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി ഇതുവരെ ചെലവഴിച്ചത്.

കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ്  Covid immunization  കേന്ദ്ര സർക്കാർ  Covid immunization; The central government uses only a small amount from the budget  central government  സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ  പ്രതിരോധ കുത്തിവെയ്പ്പ്  കൊവിഡ് വാക്സിൻ  അനുരാഗ് താക്കൂര്‍  കൊവിഡ് ഇന്ത്യ  കൊവിഡ് -19  കൊറോണ  Covid-19  Corona  ഭാരത് ബയോടെക്ക്  bharat biotech  serum institute of india
കൊവിഡ് വാക്സിനേഷന് ബജറ്റില്‍ 35,000 കോടി ; കേന്ദ്രം ചെലവഴിച്ചത് കേവലം 4747 കോടി

By

Published : May 8, 2021, 9:32 PM IST

Updated : May 8, 2021, 10:51 PM IST

ഡല്‍ഹി :കൊവിഡ് വാക്സിനേഷനായി കേന്ദ്രം ഇതുവരെ ചെലവഴിച്ചത് കേവലം4747 കോടി രൂപ മാത്രം. ബജറ്റ് വിഹിതത്തിന്‍റെ 14 ശതമാനത്തില്‍ താഴെ മാത്രമാണിത്. പ്രതിരോധ കുത്തിവയ്പ്പ് മന്ദഗതിയിലാവുകയും ചില സംസ്ഥാനങ്ങളില്‍ മരുന്ന് കിട്ടാതെ വരികയും ചെയ്‌തതിനാൽ വാക്സിനേഷന്‍ പ്രതിസന്ധിയിലായിട്ടുമുണ്ട്. കൊവിഡ് കേസുകളിലുണ്ടായ ഉയര്‍ച്ച തടയുന്നതില്‍ നിര്‍ണായകമാണ് പ്രതിരോധ കുത്തിവയ്‌പ്പ്. ഇക്കഴിഞ്ഞ ആഴ്ചയോടെ ഇന്ത്യയിലെ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കുകള്‍ അസാധാരണമാംവിധം 4 ലക്ഷം കവിയുകയും പ്രതിദിന മരണ സംഖ്യ 3600 കടക്കുകയും ചെയ്തിരിക്കുന്നു.

സര്‍ക്കാര്‍ 4744.45 കോടി രൂപയാണ് പ്രതിരോധ കുത്തിവയ്പ്പിനായി ഇതുവരെ ചെലവഴിച്ചതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ്ഐഐ) നല്‍കിയ 3639.67 കോടി രൂപയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന് നല്‍കിയ 1104.78 കോടി രൂപയും ഉള്‍പ്പെടും.

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി 11 കോടി ഡോസുകളുടെ ഓര്‍ഡറിനു വേണ്ടി 1732.50 കോടി രൂപ എസ്ഐഐക്ക് അഡ്വാന്‍സ് തുകയായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ 15 കോടി ഡോസുകള്‍ ലഭ്യമാക്കാനുള്ള 2353.09 കോടിയില്‍ 1907.17 കോടിയും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ 26.60 കോടി ഡോസുകളുടെ ഓര്‍ഡറിൽ എസ്ഐഐ ഇതുവരെ 14.344 കോടി ഡോസ് കൊവിഷീല്‍ഡാണ് വിതരണം ചെയ്തതെന്നും മന്ത്രി വിശദീകരിക്കുന്നു.

ഇന്ത്യന്‍ നിർമ്മിത വാക്‌സിനായ കൊവാക്‌സിന്‍റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് സര്‍ക്കാര്‍ ഇതുവരെ 8 കോടി ഡോസുകള്‍ വിതരണം ചെയ്യുന്നതിന് ആകെ 1104.78 കോടി രൂപയാണ് നൽകിയത്. ഈ തുകയില്‍ രണ്ടാം ഘട്ടമായി മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നല്‍കേണ്ട 5 കോടി പ്രതിരോധ മരുന്നിനായുള്ള അഡ്വാന്‍സ് തുകയായ 787.5 കോടി രൂപയും ഉള്‍പ്പെടുന്നു.

എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ രണ്ട് പ്രതിരോധ മരുന്ന് നിര്‍മ്മാതാക്കള്‍ക്കായി മൊത്തത്തില്‍ എത്ര തുക നല്‍കിക്കഴിഞ്ഞെന്ന കാര്യം മന്ത്രിയുടെ ട്വീറ്റുകളില്‍ നിന്ന് വ്യക്തമല്ല. അതുപോലെ ഇത്തവണ ബജറ്റില്‍ പ്രതിരോധ കുത്തിവയ്പ്പിനായി വകയിരുത്തിയ 35000 കോടി രൂപയില്‍ നിന്ന് എത്ര പണം നല്‍കിയെന്നും വിശദീകരിക്കുന്നില്ല.

ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് വാക്സിനേഷന്‍ മന്ദഗതിയിലാക്കിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതാണ് രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതെന്നുമുള്ള വിമര്‍ശനം ശക്തമാണ്. മറ്റ് രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന കൊവിഡ് വാക്സിനുകൾക്ക് ഇവിടെ അനുമതി നല്‍കുന്നതിലും കേന്ദ്രം കാലതാമസം വരുത്തി എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാലവിളംബം ഉണ്ടായിരുന്നില്ലെങ്കില്‍ വാക്സിനേഷന്‍ അതിവേഗം വിപുലീകരിക്കാനാകുമായിരുന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം മാര്‍ച്ചിനുശേഷം ഈ രണ്ട് വാക്സിൻ ഉത്പാദക കമ്പനികള്‍ക്കും പുതിയ ഓര്‍ഡറുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം ഇത് നിഷേധിക്കുകയാണുണ്ടായത്. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഏപ്രില്‍ 28 ന് തന്നെ 16 കോടി വാക്സിനുകൾ വിതരണം ചെയ്യാനുള്ള ഓര്‍ഡര്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഇതില്‍ 11 കോടി ഡോസുകള്‍ എസ്ഐഐക്കും 5 കോടി ഡോസുകള്‍ ഭാരത് ബയോടെക്കുമാണ് ലഭ്യമാക്കേണ്ടത്. അതേ ദിവസം തന്നെ ഇരു പ്രതിരോധ മരുന്ന് ഉത്പാദകര്‍ക്കുമായി 2520 കോടി രൂപയുടെ അഡ്വാന്‍സ് തുകയും നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം ബജറ്റില്‍ വകയിരുത്തിയ 35000 കോടിയുടെ വെറും 7.2 ശതമാനം മാത്രമാണ് ഈ തുക.

മൊത്തം വകയിരുത്തിയ പണം

'2021-22 ബജറ്റില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി ഞാന്‍ 35000 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമാണെന്ന് വന്നാല്‍ കൂടുതല്‍ തുക ഇനിയും നീക്കിവയ്ക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ് ' എന്നാണ് ധനകാര്യമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചത്. ആരോഗ്യ ബജറ്റ് വകയിരുത്തലായ 94,452 കോടിയെന്നത് ഈ ധനകാര്യ വര്‍ഷത്തിൽ 2,23,846 കോടി രൂപയാക്കി ഉയര്‍ത്തിയെന്നും 137 ശതമാനമാണ് ഈ വര്‍ധനയെന്നും മന്ത്രി ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച കണക്കുകള്‍ പ്രകാരം മുന്‍ ധനകാര്യ വര്‍ഷത്തിലും ഈ ധനകാര്യ വര്‍ഷത്തിലുമായി കേന്ദ്രം ഇതുവരെ ചെലവഴിച്ചത് 4744.45 കോടിയാണ്. ഈ വര്‍ഷത്തെ പ്രതിരോധ കുത്തിവയ്പ്പ് ബജറ്റ് വകയിരുത്തലിന്‍റെ 13.55 ശതമാനമാണ് ഈ തുക.

17.15 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി

ഏറ്റവും പുതിയ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം (മെയ്-6 വരെ ഉള്ള കണക്ക്) കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 17.15 കോടിയില്‍പരം വാക്സിനുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

ഇതില്‍ 16.24 കോടി ഡോസ് വാക്സിനുകൾ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി നല്‍കിക്കഴിഞ്ഞു. അതേസമയം 13.09 കോടിയിലധികം വ്യക്തികള്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് പ്രതിരോധ കുത്തിവയ്‌പ്പെങ്കിലും ലഭിച്ചിട്ടുണ്ട്. 3.14 കോടിയില്‍പരം ആളുകള്‍ക്കാണ് രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഇതുവരെ കിട്ടിയിട്ടുള്ളത്.

പ്രതിരോധ കുത്തിവയ്പ്പ് പരിപാടി തിരിച്ചടി നേരിടുന്നു

ഈ വര്‍ഷം ജനുവരിയിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും, ശുചീകരണ പ്രവര്‍ത്തകരും, സുരക്ഷാസേനകളിലെ അംഗങ്ങളും, അഗ്നിശമന സേനാംഗങ്ങളുമടക്കം മൂന്ന് കോടി മുന്നണി പോരാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക എന്നുള്ളതായിരുന്നു ലക്ഷ്യം.

ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടു വച്ചത്. എന്നാല്‍ തൊട്ടടുത്ത മാസം തന്നെ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി സര്‍ക്കാര്‍ ഈ മാനദണ്ഡത്തില്‍ ഇളവ് വരുത്തി. കൊവിഡ് മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ഏതാണ്ട് 90 ശതമാനവും 45 വയസും അതിനുമുകളിലുമുള്ളവരിലാണ് എന്നതായിരുന്നു ഈ തീരുമാനത്തിനുള്ള കാരണം.

എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്ന പ്രായപരിധി 45നും അതിനുമുകളിലുമാക്കി പരിമിതപ്പെടുത്തിയ തീരുമാനം പ്രതിപക്ഷത്തുനിന്നും കടുത്ത വിമര്‍ശനം വിളിച്ചുവരുത്തി. എല്ലാവര്‍ക്കും സൗജന്യ കുത്തിവയ്പ്പ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

മാര്‍ച്ച് 1ന് പ്രതിദിനം വെറും 11,500 കേസുകള്‍ ഉണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും മെയ്-1 ആയപ്പോഴേക്കും പ്രതിദിന കേസുകള്‍ 3.9 ലക്ഷം എന്ന നിലയിലേക്ക് കുത്തനെ ഉയര്‍ന്നു. ഈ അസാധാരണമായ സ്ഥിതി വിശേഷം രാജ്യത്തെയും ലോകത്തേയും ഒരുപോലെ സ്‌തബ്ധമാക്കി. അതോടെ നിലവിലുള്ള വാക്സിനേഷൻ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കേണ്ട ആവശ്യകത നിലവിൽ വന്നു. ഇത് 18 വയസും അതിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നുള്ള തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. ഈ പുതിയ നയപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഉത്പാദകരില്‍ നിന്ന് വാക്സിനുകൾ നേരിട്ട് വാങ്ങാനുള്ള അനുമതിയും നല്‍കി. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലുണ്ടായ വന്‍ തിരക്ക് മൂലം നിരവധി സ്ഥലങ്ങളില്‍ വാക്സിനുകൾ ആവശ്യത്തിന് ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ ചെന്നെത്തി.

കൃഷ്ണാനന്ദ് ത്രിപാഠി, ഇ ടി വി ഭാരത്

Last Updated : May 8, 2021, 10:51 PM IST

ABOUT THE AUTHOR

...view details