ന്യൂഡൽഹി:സെപ്റ്റംബറോടെ കൊവാക്സിൻ ഉദ്പാനത്തിൽ പത്ത് മടങ്ങ് വർധനയുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ . കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്‍റെ ഉൽപാദനം മെയ് മാസത്തോടെ 74.1 ലക്ഷമായി ഉയർത്തുമെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബറോടെ കൊവാക്‌സിൻ ഉദ്പാദനം പത്ത് മടങ്ങ് വർധിപ്പിക്കും
രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍റെ ആവശ്യകത ഉയരുകയാണെന്ന് അദ്ദേഹം അറിയിച്ചു
റെംഡെസിവിർ മരുന്ന് ഉത്പാദിപ്പിക്കുന്നതിനായി 20 നിർമാണശാലകൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 20 ഉത്പാദന കേന്ദ്രങ്ങളാണ് ഉള്ളത്. അതിന്‍റെ കൂടെയാണ് പുതിയതായി 20 എണ്ണത്തിനു കൂടി അനുമതി നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സംസ്ഥാനങ്ങളിൽ ശരിയായ രീതിയിലുള്ള ഓക്‌സിജൻ വിതരണം , ആശുപത്രികളിൽ വേണ്ട മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുെമന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജന്‍റെ ആവശ്യകത ഉയരുകയാണെന്ന് അദ്ദേഹം അറിയിച്ചു. ലിക്വിഡ് മെഡിക്കൽ ഓക്സിജനും ഓക്സിജൻ സിലിണ്ടറുകളും രാജ്യത്തുടനീളം എത്തിക്കുന്നതിനായി അടുത്ത ദിവസങ്ങളിലായി 'ഓക്സിജൻ എക്സ്പ്രസ്' ട്രെയിനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ മഹാരാഷ്ട്രയ്ക്ക് 1,121 വെന്‍റിലേറ്ററുകളും ഉത്തർപ്രദേശിന് 1,700 ഉം ജാർഖണ്ഡിന് 1,500 ഉം ഗുജറാത്തിന് 1,600 ഉം മധ്യപ്രദേശിന് 152 ഉം ഛത്തീസ്ഗഡിന് 230 ഉം വെന്‍റിലേറ്ററുകളും നൽകിയിട്ടുണ്ട്.