ന്യൂഡൽഹി:അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന ഹുൻഡൻബർഗിന്‍റെ റിപ്പോർട്ടിൽ ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട് ജനുവരി 24ന് ഹുൻഡൻബർഗ് പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് ഗവേഷണത്തിന്‍റെ ഫോറൻസിക് വിശകലനത്തിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയുടെ ഗൗരവമായ അന്വേഷണം ആവശ്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
സാധാരണയായി ഒരു രാഷ്‌ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ഒരു ബിസിനസ് ഗ്രൂപ്പിന്‍റെയോ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല. പക്ഷെ, ഹിൻഡൻബർഗ് റിപ്പോർട്ട് കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം ആവശ്യപ്പെടുന്ന തരത്തിലാണുള്ളത്. കാരണം, അദാനി ഗ്രൂപ്പ് ഒരു സാധാരണ കൂട്ടായ്‌മ അല്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളതാണെന്ന് ജയറാം രമേശ് വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, സെബിയെയും ആർബിഐയെയും അന്വേഷണത്തിനായി പ്രേരിപ്പിക്കുകയും ഈ ആരോപണങ്ങൾ വിശാലമായ പൊതുതാൽപര്യത്തിനായി അന്വേഷിക്കുകയും വേണമെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.
'ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അപകടത്തിൽ':എൽഐസിയും എസ്‌ബിഐയും മറ്റ് പൊതുമേഖല ബാങ്കുകളും ചേർന്ന് അദാനി ഗ്രൂപ്പിൽ നടത്തിയ ഉദാരമായ നിക്ഷേപത്തിലൂടെ മോദി സർക്കാർ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ അപകടസാധ്യതകളിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. കോർപ്പറേറ്റ് ഭരണത്തെക്കുറിച്ചും കടബാധ്യതയെക്കുറിച്ചും ഉള്ള ആശങ്കകൾ കാരണം സ്വകാര്യ മേഖല കമ്പനികൾ നിക്ഷേപം ഒഴിവാക്കാൻ തീരുമാനിച്ചപ്പോഴും ഈ സ്ഥാപനങ്ങൾ ഉദാരമായി അദാനി ഗ്രൂപ്പിന് ധനസഹായം നൽകിയിട്ടുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. എൽഐസി മാനേജ്‌മെന്‍റിന് കീഴിലുള്ള ഇക്വിറ്റി ആസ്‌തിയുടെ 8 ശതമാനവും, ഭീമമായ തുകയായ 74,000 കോടി രൂപയും അദാനി കമ്പനികളിലാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ അദാനി ഗ്രൂപ്പിന് സ്വകാര്യ ബാങ്കുകളേക്കാൾ ഇരട്ടി വായ്‌പ നൽകിയിട്ടുണ്ട്. അവരുടെ വായ്‌പയുടെ 40 ശതമാനവും എസ്ബിഐയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ നിരുത്തരവാദിത്തം തങ്ങളുടെ സമ്പാദ്യം എൽഐസിയിലേക്കും എസ്ബിഐയിലേക്കും ഒഴുക്കിയ കോടിക്കണക്കിന് ഇന്ത്യക്കാരെ സാമ്പത്തിക അപകടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.