കേരളം

kerala

തെരഞ്ഞെടുപ്പ് വിജയം കൊള്ളയടിക്കാനുള്ള അനുമതിയാണെന്നതാണ് ബിജെപിയുടെ പുതിയ മന്ത്രം ; ആഞ്ഞടിച്ച് കോൺഗ്രസ്

By

Published : Apr 2, 2022, 9:22 PM IST

പുതിയ സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം കോടി രൂപയുടെ അധിക നികുതിയാണ് ബിജെപി സർക്കാർ സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് രണ്‍ദീപ് സുര്‍ജേവാല

congress against bjp on inflation  congress criticises bjp  inflation in india  price hike in india  വിലക്കയറ്റം  ബിജെപിക്കെതിരെ കോൺഗ്രസ്  ബിജെപിയെ വിമർശിച്ച് കോൺഗ്രസ്  വില വർധനവ്
വിലക്കയറ്റം ജനജീവിതത്തെ വെല്ലുവിളിക്കുന്നു; ബിജെപിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങളുടെ ഉപജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് വിലക്കയറ്റമെന്ന് കോൺഗ്രസ്. പുതിയ സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം കോടി രൂപയുടെ അധിക നികുതിയാണ് ബിജെപി സർക്കാർ സാധാരണ ജനങ്ങൾക്കുമേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല ആരോപിച്ചു.

തെരഞ്ഞെടുപ്പ് വിജയം കൊള്ളയടിക്കാനുള്ള അനുമതിയാണ് എന്നതാണ് ബിജെപിയുടെ പുതിയ മന്ത്രം. രാജ്യത്തെ ഇന്ധനം, വളം, മരുന്നുകൾ എന്നിവയുൾപ്പടെയുള്ളവയുടെ വിലക്കയറ്റത്തെ കുറിച്ച് പരാമർശിക്കുകയായിരുന്നു സുർജേവാല.

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന, മോദി സർക്കാർ ഏർപ്പെടുത്തിയ സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന രൂക്ഷമായ വിലക്കയറ്റം ഇന്ത്യയിലെ എല്ലാ കുടുംബങ്ങളുടെയും ബജറ്റ് തകർക്കുന്നതാണ്. ഡിഎപി വളത്തിന്‍റെ വില ചാക്കിന് 150 രൂപ വർധിപ്പിച്ച് 62 കോടി കർഷകരിൽ നിന്ന് സർക്കാർ പിടുങ്ങുകയാണെന്ന് സുർജേവാല ആരോപിച്ചു.

Also Read: ശ്രീലങ്ക 36 മണിക്കൂര്‍ അടച്ചുപൂട്ടലിലേക്ക് ; ഇന്ത്യ അയയ്ക്കുന്നത് 40,000 ടൺ അരി

ഡിഎപി വളത്തിന് ഒരു ചാക്കിന്‍റെ വില 1200 രൂപയിൽ നിന്ന് 1350 രൂപയാക്കി വർധിപ്പിച്ചിരിക്കുകയാണ്. 3600 കോടി രൂപ കൂടുതൽ വരുമാനം നേടുന്നതിലൂടെ പ്രക്ഷോഭം നടത്തിയതിന് കർഷകരോട് പ്രതികാരം ചെയ്യുകയാണ് മോദി സർക്കാർ. 50 കിലോയുടെ എൻപികെഎസ് വളത്തിന് ഒരു ചാക്കിന് 110 രൂപയാണ് വർധിപ്പിച്ചത്. സുപ്രഭാത സമ്മാനമായി കഴിഞ്ഞ 12 ദിവസത്തിനിടെ 10 തവണയാണ് ഇന്ധനവില വർധിപ്പിച്ചതെന്നും സുർജേവാല ചൂണ്ടിക്കാട്ടി.

2020-21ലെ പെട്രോൾ ഉപഭോഗം 279.69 ലക്ഷം മെട്രിക് ടൺ ആയിരുന്നു. 12 ദിവസത്തിനിടെ ഇന്ധനത്തിന് ലിറ്ററിന് 7.20 രൂപ വർധിച്ചതോടെ ജനങ്ങളുടെ മേലുള്ള അധിക വാർഷിക ഭാരം 20,138 കോടി രൂപയായെന്ന് സർക്കാരിന്‍റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഡീസലിൽ സർക്കാർ 52,353 കോടി രൂപ അധികമായി സമ്പാദിക്കുന്നുവെന്ന് സുർജേവാല അവകാശപ്പെട്ടു. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വർധിപ്പിച്ചതിലൂടെ മാത്രം മോദി സർക്കാർ എട്ട് വർഷം കൊണ്ട് 26 ലക്ഷം കോടി രൂപ അധികം നേടിയെന്നും സുർജേവാല ആരോപിച്ചു.

ABOUT THE AUTHOR

...view details