ന്യൂഡൽഹി:പാര്‍ലമെന്‍റില്‍ ചട്ടപ്രകാരമുള്ള ചർച്ചകൾക്ക് സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് (Parliamentary Affairs Minister Pralhad Joshi) ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 4 ന് തുടങ്ങാനിരിക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം(Central Govt Ready For Structured Debate In Parliament). സഭ സുഗമമായി നടക്കാൻ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
ശീതകാല സമ്മേളനത്തിൽ (Winter Session of Parliament) ഫലപ്രദമായ ചർച്ചകൾ നടത്താൻ സർക്കാരിന് താൽപ്പര്യമുണ്ട്. എന്നാൽ പാർട്ടികൾ ചട്ടപ്രകാരമുള്ള ചർച്ചകൾക്ക് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. "ഹ്രസ്വ ചർച്ച, ശ്രദ്ധ ക്ഷണിക്കൽ, ശൂന്യവേള (Short Duration, Calling Attention and Zero Hour) എന്നിവ നടത്താൻ ആവശ്യം ഉയർന്നിട്ടുണ്ട്. ശൂന്യവേള നമ്മൾ ഇരുസഭകളിലും മിക്കപ്പോഴും പതിവായി നടത്തുന്നു. ഹ്രസ്വ ചർച്ചകളും നമ്മൾ നടത്തി. ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷേ പാർട്ടികൾ ചട്ടപ്രകാരമുള്ള ചർച്ചകൾക്കുള്ള നടപടിക്രമങ്ങൾ പിന്തുടരേണ്ടിവരും." പ്രഹ്ളാദ് ജോഷി പറഞ്ഞു. ഇത് പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനമാണ്. അതിനാൽ ചട്ടപ്രകാരമുള്ള ചർച്ച ഉണ്ടാകണം. സഭ സുഗമമായി നടക്കണമെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 4 ന് ആരംഭിച്ച് 22-ന് സമാപിക്കുമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. 19 ദിവസങ്ങളിലായി 15 സിറ്റിങുകൾ നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേര്‍ന്ന സർവകക്ഷി യോഗത്തിൽ 23 പാർട്ടികളിൽ നിന്നുള്ള 30 നേതാക്കൾ പങ്കെടുത്തു. യോഗത്തില്‍ നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ജോഷി പറഞ്ഞു.