ജോർഹട്ട് : രാഹുൽ ഗാന്ധി (Rahul Gandhi) നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ (Bharat Jodo Nyay Yatra) അസം പൊലീസ് കേസെടുത്തു. റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ നിന്ന് മാറി യാത്ര കടന്നുപോയെന്നും ഇതോടെ ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് സ്വമേധയാ കേസ് എടുത്തത് (Case against Bharat Jodo Nyay Yatra).
മുന്‍കൂട്ടി അറിയിക്കാതെ റൂട്ട് മാറ്റിയത് ഗതാഗതം താറുമാറാക്കി, ബാരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ പൊലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയെന്നും പൊലീസ് ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചത്.
അതേസമയം, അസമിൽ ഭാരത് ജോഡോ ന്യായ് യാത്ര പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനവാസ ദ്വീപായ മജൂലിയിലേക്കാണ് യാത്ര നീങ്ങുന്നത്. ജോർഹട്ടിലെ നിമതി ഘട്ടിൽ നിന്ന് ബ്രഹ്മപുത്ര നദിക്ക് കുറുകെ ബോട്ടിലാണ് മജൂലിയിലേക്ക് കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്നത്.