മുംബൈ (മഹാരാഷ്ട്ര):കോർഡേലിയ ക്രൂയിസ് മയക്കുമരുന്ന് വേട്ട കേസിൽ തനിക്കെതിരെ സിബിഐ ഫയൽ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റെയ്‌ഡ് സമയത്ത് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ പേരിലാണ് ഈ കേസ്. നേരത്തെ മെയ് 22 വരെ സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ബെഞ്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോട് നിർദേശിച്ചിരുന്നു.
മയക്കുമരുന്ന് വേട്ട കേസിൽ മകനെ ഒഴിവാക്കാൻ ബോളിവുഡ് നടനിൽ നിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്കെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്‌തത്. ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാതിരുന്ന വാങ്കഡെ മയക്കുമരുന്ന് വേട്ട കേസിലെ എഫ്‌ഐആറുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ കേസെടുത്തത് വ്യക്തി എന്ന നിലയിൽ അപമാനിക്കാൻ ആണെന്നും തന്‍റെ പേരും പ്രശസ്‌തിയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിബിഐയുടെ ചോദ്യം ചെയ്യലിൽ താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വാങ്കഡെ അറിയിച്ചിട്ടുണ്ട്. ജസ്‌റ്റിസുമാരായ ഷർമിള യു ദേശ്‌മുഖ്, ആരിഫ് എസ് ഡോക്‌ടർ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് സമീർ വാങ്കഡെയുടെ ഹർജി പരിഗണിച്ചത്. 2021 ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടന്‍റെ മകനെ എൻസിബി അറസ്‌റ്റ് ചെയ്യുന്നത്. മൂന്നാഴ്‌ച നീണ്ട ജയിൽ വാസത്തിനൊടുവിൽ ഒക്‌ടോബർ 28-ന് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.