പാറ്റ്‌ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാപകനുമായ ജിതൻ റാം മാഞ്ചിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഇന്‍റർനാഷണൽ ഹിന്ദു മഹാ സഭ ജനറൽ സെക്രട്ടറിയും ബിഹാർ ബിജെപി എക്‌സിക്യൂട്ടീവ് അംഗവുമായ ഗജേന്ദ്ര ഝായാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രാഹ്മണ സമുദായം 'മഹാദലിത്' ആളുകളുടെ (മുഷഹർ) വീടുകളിൽ വന്നിരുന്നുവെങ്കിലും ഭക്ഷണം കഴിച്ചില്ല. പകരം അവരിൽ നിന്ന് പണം ആവശ്യപ്പെടുകയാണുണ്ടായതെന്നും മാഞ്ചി ഞായറാഴ്‌ച പറഞ്ഞിരുന്നു. ഹിന്ദുമതം ഏറ്റവും മോശപ്പെട്ട മതമാണെന്നും ഇക്കാരണത്താലാണ് ബിആര്‍ അംബേദ്‌കർ ബുദ്ധമതം സ്വീകരിച്ചതെന്നും മാഞ്ചി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് രംഗത്തെത്തിയത്.
ബ്രാഹ്മണർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മാഞ്ചിയുടെ നാവ് മുറിക്കുന്ന ബ്രാഹ്മണന്‍റെ മകനായയാള്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് ഝാ പറഞ്ഞത്.