ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേട്ടതിന് ശേഷം മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂവെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.
കടല്‍ കൊലക്കേസിൽ മരിച്ചവരുടെ ബന്ധുക്കളുടെ വാദം കേൾക്കണമെന്ന് സുപ്രീം കോടതി - ഇറ്റാലിയൻ നാവികർ
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേട്ടതിന് ശേഷം മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയൂവെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാൽ കേസ് അവസാനിപ്പിക്കാനായി കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെയും ഉൾപ്പെടുത്തികൊണ്ട് പുതിയ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേ സമയം ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യുമെന്ന് ഇന്ത്യൻ സർക്കാരിന് ഇറ്റലി ഉറപ്പ് നൽകിയതായി കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്‌ടപരിഹാരം നൽകുമെന്നും തുഷാർ മേത്ത കോടതിയിൽ ഉറപ്പ് നൽകി. കടൽക്കൊലക്കേസിൽ ജുഡീഷ്യൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ മൂന്നിനാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.