ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ രംഗത്ത്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന കാലത്ത് സോണിയാ ഗാന്ധി എവിടെയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കരാറിനെതിരെയുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആസിയാനിലെ 10 അംഗ രാജ്യങ്ങളും അവരുടെ ആറ് വ്യാപാര പങ്കാളി രാജ്യങ്ങളുമായി സമഗ്ര വാണിജ്യ പങ്കാളിത്തം ഉറപ്പാക്കുന്ന കരാറാണ് ആര്‍സിഇപി. 2011-12 കാലത്തെ യുപിഎ ഭരണകാലത്താണ് ഇന്ത്യ കരാറില്‍ ചേരുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത്. ആര്‍സിഇപിയില്‍ ഒപ്പുവയ്ക്കാൻ തീരുമാനിച്ച മോദി സര്‍ക്കാരിന്‍റെ തീരുമാനം രാജ്യത്തെ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമെല്ലാം ഇരുട്ടടി ആകുമെന്നായിരുന്നു സോണിയാ ഗാന്ധി പറഞ്ഞത്.
യുപിഎ ഭരണകാലത്ത് ഇന്ത്യൻ വിപണിയുടെ 74 ശതമാനം ആസിയാൻ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്തതിനെ കുറിച്ചും ,2007ലെ ഇന്തോ ചൈന സ്വതന്ത്ര കരാറിനെ കുറിച്ചും സോണിയാ ഗാന്ധി പ്രതികരിക്കാത്തതെന്താണെന്നും പീയുഷ് ചോദിച്ചു. ശ്രീമതി സോണിയാ ഗാന്ധി ആര്‍സിഇപി വന്നപ്പോഴാണ് എഴുന്നേറ്റതെന്നും അദ്ദേഹം പരിഹസിച്ചു.'
ആർസിഇപി രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി 2004 ൽ 7 ബില്യൺ ഡോളറിൽ നിന്ന് 2014 ൽ 78 ബില്യൺ ഡോളറായി ഉയർന്നപ്പോൾ എവിടെയായിരുന്നു,2010 ൽ ആസിയാനുമായി എഫ്‌ടിഎ ഒപ്പുവച്ചപ്പോളും ,2010ൽ ദക്ഷിണ കൊറിയയുമായുള്ള എഫ്‌ടിഎ ഒപ്പുവച്ചപ്പോളും, 2011ൽ മലേഷ്യയുമായുള്ള എഫ്‌ടിഎ ഒപ്പുവച്ചപ്പോളുമെല്ലാം എവിടെയായിരുന്നുവെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു.ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് 50 ശതമാനം മാത്രം തുറന്നുകൊടുത്തപ്പോഴാണ് ഇന്ത്യ 74 ശതമാനം തുറന്നുനല്‍കിയത്. ഇത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍സിഇപി എല്ലാവര്‍ക്കും ഗുണകരമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയും ഗോയല്‍ കടമെടുത്തിരുന്നു.