സ്വത്തുക്കൾ കണ്ടുകെട്ടുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മല്യ കോടതിയിലേക്ക് - വിജയ് മല്യ
കിംഗ്‌ഫിഷർ എയർലൈൻസിന്‍റേതല്ലാതെ മറ്റ് വസ്തുവകകൾ പിടിച്ചെടുക്കരുതെന്നാണ് ആവശ്യം.

ഡൽഹി: തന്‍റെയും ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്യ വ്യവസായി വിജയ് മല്യ സുപ്രീംകോടതിയെ സമീപിച്ചു. കേസുകൾ നേരിടുന്ന കിംഗ്‌ഫിഷർ എയർലൈൻസിന്‍റേതല്ലാതെ മറ്റ് വസ്തുവകകൾ ക്രമക്കേട് ആരോപിച്ച് പിടിച്ചെടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച് പ്രത്യേക കോടതിയോട് സ്റ്റേ അനുവദിക്കാൻ ജൂലൈ പതിനൊന്നിന് ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി (പിഎംഎൽഎ) പ്രത്യേക കോടതി വാദം കേൾക്കുന്നതിന് മുമ്പുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജയ് മല്യ കഴിഞ്ഞ മാസം സമർപ്പിച്ച അപേക്ഷ കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വർഷം ജനുവരി അഞ്ചിന് കോടതി വിജയ് മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും കോടതി ആരംഭിച്ചു. നിലവിൽ യുകെയിലുള്ള വിജയ് മല്യക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബാങ്ക് വായ്പ തിരിച്ചടക്കാത്തതിന് കുറ്റം ചുമത്തി. ഇതിൽ മല്യ വിചാരണരണയും നേരിടുന്നുണ്ട്.