ന്യൂഡൽഹി: കൊവിഡ് മൂലം ഉണ്ടാകുന്ന അക്കാദമിക് നഷ്‌ടം നികത്താൻ സർവകലാശാലകൾ സാങ്കേതികവിദ്യ കൂടുതൽ സജീവമായി ഉപയോഗിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാളും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹിയിലെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായുള്ള വീഡിയോ കോൺഫറൻസിങ് ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സർവകലാശാലകളിലെ പുതിയ പ്രവേശനങ്ങളെക്കുറിച്ചും, രാജ്യത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ചും യോഗം വിലയിരുത്തി. കൊവിഡിനെ തുടർന്ന് നടത്താൻ കഴിയാത്ത പരീക്ഷകളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്‌തു.
സർവകലാശാലകൾ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ - മനീഷ് സിസോദിയ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹിയിലെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായി വീഡിയോ കോൺഫറൻസിങ് ചർച്ച നടത്തി. സർവകലാശാലകളിലെ പുതിയ പ്രവേശനങ്ങളെക്കുറിച്ചും, രാജ്യത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ചും യോഗം വിലയിരുത്തി.
![സർവകലാശാലകൾ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ Kejriwal to universities Delhi CM Arvind Kejriwal ഡൽഹി സർവകലാശാല അരവിന്ദ് കെജ്‌രിവാൾ മനീഷ് സിസോദിയ Manish Sisodia](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7022656-757-7022656-1588349515391.jpg)
പ്ലേസ്‌മെന്‍റ് ലഭിച്ചിട്ടും പരീക്ഷകൾ ശേഷിക്കുന്ന അവസാന വർഷ വിദ്യാർഥികളുടെ പ്രശ്‌നവും വൈസ് ചാൻസലർമാർ യോഗത്തിൽ ഉന്നയിച്ചു. സർവകലാശാലകളിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് പുതിയ സ്ഥാപനങ്ങളിൽ ചേരാൻ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം പ്രശ്‌നങ്ങൾ നേരിടാതിരിക്കാൻ സർവകലാശാലകൾ താൽക്കാലിക ഡിഗ്രി സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് നൽകാനുള്ള സാധ്യതയും യോഗം ചർച്ച ചെയ്‌തു. ബാക്കിയുള്ള പരീക്ഷകൾ ഓൺലൈനിൽ നടത്താൻ പദ്ധതിയിടുന്നതായി വിസികൾ മുഖ്യമന്ത്രിയെ അറിയിച്ചു.
ഓരോ സർവകലാശാലകളും സാമൂഹിക അകലം കണക്കിലെടുത്ത് അക്കാദമിക് സെഷനുകളും, പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന് ശേഷം ഡൽഹിയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സർവകലാശാലകളിലെ സാമ്പത്തിക വിദഗ്‌ധർ നിർദേശിക്കണമെന്ന് സിസോദിയ ആവശ്യപ്പെട്ടു. ഇന്ദ്രപ്രസ്ഥ സർവകലാശാല, ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാല, നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, അംബേദ്‌കർ സർവകലാശാല, ഐഐഐടി ഡൽഹി എന്നീ സർവകലാശാലകളുടെ വിസിമാരാണ് യോഗത്തിൽ പങ്കെടുത്തത്.