ലഖ്‌നൗ:അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പ്രത്യേക ട്രെയിനുകളിൽ രണ്ട് അതിഥി തൊഴിലാളികൾ പ്രസവിച്ചു. ശ്രാമിക് എക്‌സ്‌പ്രസില്‍ ശനിയാഴ്ചയാണ് ആദ്യ സംഭവം. ബിഹാറിലെ ചപ്ര ജില്ലയിലെ മമത യാദവ് എന്ന യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ട്രെയിൻ ആഗ്ര ഫോർട്ട് സ്റ്റേഷനിൽ എത്തിയ ഉടൻ ഡോക്ടറും റെയിൽവേ സ്റ്റാഫും ട്രെയിന്‍റെ കോച്ചിനുള്ളിൽ കയറി. കോച്ചില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷം യുവതിയെ ശുശ്രൂഷിച്ചു. അമ്മക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും സുരക്ഷിതരായി ഇരിക്കുകയാണെന്നും ആഗ്ര ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എസ്.കെ ശ്രീവാസ്തവ് പറഞ്ഞു. തുടർന്ന് ട്രെയിൻ മുന്നോട്ട് പോകാൻ അനുവദിച്ചു.
ശ്രാമിക് എക്‌സ്‌പ്രസില്‍ രണ്ട് അതിഥി തൊഴിലാളികൾ പ്രസവിച്ചു - ആഗ്ര ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എസ്.കെ ശ്രീവാസ്തവ്
ബിഹാറിലെ ചപ്ര ജില്ലയിലെ മമത യാദവ് എന്ന യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. അംബേദ്കർ നഗർ ജില്ലയിലേക്ക് പോകുകയായിരുന്ന മറ്റൊരു ശ്രാമിക് ട്രെയിനിൽ 30കാരി സുഭദ്ര ആൺകുഞ്ഞിനെ പ്രസവിച്ചു
![ശ്രാമിക് എക്‌സ്‌പ്രസില്‍ രണ്ട് അതിഥി തൊഴിലാളികൾ പ്രസവിച്ചു Shramik trains migrant workers Pregnant women Delivered babies in train Uttar Pradesh ലക്‌നൗ ശ്രാമിക് എക്സ്പ്രസ് രണ്ട് അതിഥി തൊഴിലാളികൾ പ്രസവിച്ചു ആഗ്ര ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ എസ്.കെ ശ്രീവാസ്തവ് മൊറാദാബാദ് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ രേഖ ശർമ്മ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7140962-959-7140962-1589106810184.jpg)
അംബേദ്കർ നഗർ ജില്ലയിലേക്ക് പോകുകയായിരുന്ന മറ്റൊരു ശ്രാമിക് ട്രെയിനിൽ 30കാരി സുഭദ്ര ആൺകുഞ്ഞിനെ പ്രസവിച്ചു. സുഭദ്രയും ഭർത്താവ് ദുർഗേഷും ജലന്ധറിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഡോ. പീയൂഷ് റാണയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് യുവതിയെ ശുശ്രൂഷിച്ചത്. പ്രസവശേഷം റെയിൽവേ ആശുപത്രിയിൽ തുടരാൻ നിർദേശിച്ചെങ്കിലും ദമ്പതികൾ വീട്ടിലെത്താൻ ആഗ്രഹിച്ചു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം തൃപ്തികരമായിരുന്നതിനാൽ അവരെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതായി മൊറാദാബാദ് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ രേഖ ശർമ്മ പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്ന പ്രത്യേക ശ്രാമിക് ട്രെയിനുകളിലൂടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ഉത്തർപ്രദേശിലെയും ബിഹാറിലെയും വീടുകളിലേക്ക് മടങ്ങുന്നത്.