കാഠ്മണ്ഡു: കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു. ന്യൂഡല്‍ഹി സ്വദേശി രവി താക്കര്‍ (27), ഉത്തരാഖണ്ഡ് സ്വദേശി നാരായണ്‍ സിങ് (34) എന്നിവരാണ് മരിച്ചത്. ഐറിഷ് സ്വദേശി സീമസ് സീന്‍ ലോലെസിനെ കാണാതായി. കൊടുമുടിയുടെ തെക്ക് ഭാഗത്തുള്ള ടെന്‍റില്‍ നിന്നാണ് രവി താക്കൂറിന്‍റെ മൃതദേഹം ലഭിച്ചതെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും ട്രക്കിങ് കമ്പനി അറിയിച്ചു. മൗണ്ട് മക്കാലു കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ സമുദ്രനിരപ്പില്‍ നിന്നും 27,762 അടി ഉയരത്തില്‍ വച്ച് ശ്വാസതടസത്തെ തുടര്‍ന്നാണ് നാരായണ്‍ സിങ് മരിച്ചത്. ഡബ്ലിനില്‍ അധ്യാപകനായ സീമസിനെ 29,035 അടി ഉയരത്തില്‍ വച്ച് തെന്നി വീണതിനെ തുടര്‍ന്ന് കാണാതാകുകയായിരുന്നു.
കഴിഞ്ഞ ദിവസവും രണ്ട് കൊല്‍ക്കത്ത സ്വദേശികള്‍ കൊടുമുടി കയറുന്നതിനിടെ മരണപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ ഈ മാസം അവസാനിക്കുന്ന പര്‍വതാരോഹണ സീസണില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്തുന്നത്.