മംഗളൂരു (കര്‍ണാടക): പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. തൃണമൂല്‍ കോണ്‍ഗ്രസ് സംഘം ശനിയാഴ്‌ചയാണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
മംഗളൂര്‍ പൊലീസ് വെടിവെപ്പ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തൃണമൂല്‍ ധനസഹായം കൈമാറി - തൃണമുല്‍ കോണ്‍ഗ്രസ് ധനസഹായം കൈമാറി
തൃണമൂല്‍ കോണ്‍ഗ്രസ് സംഘം ശനിയാഴ്‌ചയാണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ഡിസംബര്‍ പത്തൊമ്പതിന് നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേരാണ് വെടിയേറ്റ് മരിച്ചത്

ഡിസംബര്‍ പത്തൊമ്പതിനാണ് പ്രതിഷേധത്തിനിടെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചത്. ജലീല്‍, നൗഷീന്‍ എന്നിവരാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. ടിഎംസി നേതാവ് ദിനേശ് ത്രിവേദി, എംപി എംഡി നാദിമുൽഹക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. നിഷ്‌പക്ഷ ഏജന്‍സി മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് പശ്ചമബംഗള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ധനസഹായം മരിച്ചവര്‍ക്ക് പകരമാവില്ല. മരിച്ചയാളിന്‍റെ മതാവ് ആവശ്യപ്പെട്ടത് നീതിയാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും തൃണമൂല്‍ സംഘം ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ ബി.എസ് യദ്യൂരപ്പ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് അദ്ദേഹം നിലപാട് തിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.