അടച്ചു പൂട്ടല്‍ കാലത്തെ ദരിദ്രരുടെ ദുരിത യാത്രകള്‍
അടച്ചിടല്‍ നടപ്പാക്കിയതോടെ രാജ്യത്തെ തീവണ്ടികളും ബസുകളും നിര്‍ത്തലാക്കുകയും ആയിരകണക്കിന് പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും തങ്ങളുടെ വീടുകളില്‍ എത്തിച്ചേരുവാന്‍ കിലോമീറ്ററുകള്‍ താണ്ടി നടക്കാന്‍ ആരംഭിക്കുകയും ചെയ്തു. ചിലര്‍ നടന്നുവെങ്കില്‍ മറ്റ് ചിലര്‍ സൈക്കിളില്‍ സഞ്ചരിച്ചു. നടന്നവരില്‍ ചിലര്‍ തങ്ങളുടെ ഇടങ്ങളില്‍ എത്തിച്ചേരുവാന്‍ റെയില്‍വേ ട്രാക്കുകള്‍ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. യുവാക്കളും പ്രായമായവരും ഗര്‍ഭിണികള്‍ പോലും ഇങ്ങനെ ദുരിത യാത്ര ചെയ്യുന്നതു കണ്ടു.
ദുരിത യാത്രകളുടെ കാലസൂചിക:
26-3-2020: 26 വയസ് പ്രായമുള്ള ഒരു ദിവസകൂലിക്കാരന്‍ യാതൊരു ഭക്ഷണവും കഴിക്കാതെ 135 കിലോമീറ്റര്‍ നടന്നാണ് മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ നിന്നും ചന്ദ്രപൂരിലെ വീട്ടിലെത്തിയത്. പൂനയില്‍ ജോലി ചെയ്തിരുന്ന നരേന്ദ്ര ഷെല്‍കെ ചന്ദ്രപൂര്‍ ജില്ലയിലെ തൻ്റെ ഗ്രാമമായ ജാമ്പിലേക്ക് നടന്നു പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാഗ്‌പൂര്‍ വരെ അദ്ദേഹത്തിന് തീവണ്ടിയില്‍ പോകുവാന്‍ സാധിച്ചു. എന്നാല്‍ നാഗ്‌പൂരില്‍ അദ്ദേഹം കുടുങ്ങി പോയി. പിന്നീടുള്ള രണ്ട് ദിവസം ഭക്ഷണമില്ലാതെ വെറും വെള്ളം കുടിച്ചാണ് അദ്ദേഹം നടന്നത്. നാഗ്‌പൂരില്‍ നിന്നും 135 കിലോമീറ്റര്‍ അകലെയുള്ള സിന്ധെവാഹിയിലെ ശിവാജി പാര്‍ക്കില്‍ പൊലീസാണ് ഷെല്‍കെയെ കണ്ടെത്തിയത്. പിന്നീട് പൊലീസ് അദ്ദേഹത്തെ ഒരു വാഹനത്തില്‍ കയറ്റി 25 കിലോമീറ്റര്‍ അകലെയുള്ള ജാമ്പ് ഗ്രാമത്തില്‍ എത്തിച്ചു.
26-3-2020: അസമിലെ ലക്ഷ്മിപൂര്‍ ജില്ലയിലുള്ള തെൻ്റെ വീട്ടിലെത്തുന്നതിന് ഒരു 80 വയസ്സുകാരന് 100 കിലോമീറ്ററാണ് നടക്കേണ്ടി വന്നത്. ലക്ഷ്മിപൂര്‍ ജില്ലയിലെ ലാലുക് മേഖലയില്‍ താമസിക്കുന്ന ഖാഗന്‍ ബറുവ എന്ന ഈ വ്യക്തി പ്രധാനമന്ത്രി അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഗുവാഹത്തിയിലേക്ക് പോയതായിരുന്നു. അദ്ദേഹം തീവണ്ടിയില്‍ കയറി നാഗോണ്‍ ജില്ലയിലെ കലിയാബോര്‍ വരെയെത്തി. പക്ഷെ പിന്നീട് അവിടെ നിന്ന് പൊതു ഗതാഗത സംവിധാനങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ വീടെത്താന്‍ അദ്ദേഹം നടന്നു തുടങ്ങി. കലിയാബോറില്‍ നിന്നും ഏതാണ്ട് 215 കിലോമീറ്ററുണ്ട് വീട്ടിലേക്ക്. ഏതാണ്ട് 100 കിലോമീറ്റര്‍ നടന്നശേഷം അദ്ദേഹം ബിശ്വനാഥ് ചരിലായി എന്ന സ്ഥലത്തെത്തി. അദ്ദേഹത്തെ കണ്ട ചില പ്രാദേശിക വാസികള്‍ ഉടന്‍ തന്നെ ഒരു ആശുപത്രിയില്‍ അദ്ദേഹത്തെ ആക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.
29-3-2020: ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ ഒരു റസ്‌റ്റോൻ്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു 39 വയസ്സുകാരനായ രണ്‍വീർ സിംഗ്. മദ്ധ്യപ്രദേശിലെ മുറൈന ജില്ലയിലുള്ള അംബാ എന്ന ദേശക്കാരനായ അദ്ദേഹം ജോലിയില്‍ നിന്ന് തല്‍ക്കാലം പിരിച്ചു വിട്ടതായി അറിയിച്ചതിനാല്‍ വെള്ളിയാഴ്ച തന്നെ വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ശനിയാഴ്ച രാവിലെ ആഗ്രയിലെത്തി തളര്‍ന്നു വീഴുമ്പോള്‍ അദ്ദേഹം ഏതാണ്ട് 200 കിലോമീറ്റര്‍ നടന്നു കഴിഞ്ഞിരുന്നു.
29-3-2020: ഡല്‍ഹിയില്‍ കഴിഞ്ഞ 10 വര്‍ഷമായി കല്‍പ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഒരാള്‍ ഉത്തരപ്രദേശിലെ സിദ്ധാര്‍ഥ് നഗറിലുള്ള നദ്വാ ഗ്രാമത്തിലെ തൻ്റെ വീട്ടിലേക്ക് 800 കിലോമീറ്റര്‍ നടന്നെത്തി. ഓം പ്രകാശ് എന്ന 38 കാരന്‍ 5 രാത്രികളും 6 പകലുകളും എടുത്താണ് 29 മാര്‍ച്ചിന് തൻ്റെ ലക്ഷ്യ സ്ഥാനത്തെത്തിയത്. ആദ്യം 580 കിലോമീറ്റര്‍ നടന്ന് അദ്ദേഹം ബാരാബങ്കിയിലെത്തി. അവിടെ നിന്നും ബല്‍റാംപൂര്‍ വരെ ഒരു പാചക വാതക സിലിണ്ടര്‍ വിതരണ വാനില്‍ കയറി യാത്ര ചെയ്തു. പിന്നീട് അവിടെ നിന്നുള്ള 240 കിലോമീറ്റര്‍ വീണ്ടും നടന്നു. ഓം പ്രകാശ് വീട്ടിലെത്തിയപ്പോള്‍ ആ കുടുംബം ഏറെ ആശ്വാസം കൊണ്ടു.