ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യ കക്ഷി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതും അതേ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങ് ഭരണ കക്ഷി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തതും ഈ വടക്ക് കിഴക്കന്‍ സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ പ്രഹേളികയെ ഒന്നു കൂടി ആഴമുള്ളതാക്കിയിരിക്കുന്നു. ഓഗസ്റ്റ് 10ന് നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ സംഭവ വികാസങ്ങള്‍.
ഇക്കഴിഞ്ഞ ചൊവാഴ്‌ചയാണ് 60 അംഗ മണിപ്പൂര്‍ നിയമസഭയിൽ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ ഹർജി നല്‍കിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റിഗേഷൻ ഏജൻസിക്ക് (സിബിഐ) കൈമാറണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്‌ച മുഖ്യമന്ത്രി ബിജെപി നേതൃത്വത്തിലുള്ള സഖ്യകക്ഷിയിലെ 29 എംഎല്‍എ മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ( എന്‍ പി പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍ പി എഫ്), ഒരു ടിഎംസി എംഎല്‍എ, ഒരു സ്വതന്ത്ര എംഎല്‍എ എന്നിവരാണ് സഖ്യകക്ഷിയിലുള്ളത്. എന്നാല്‍ നാല് ബിജെപി എംഎല്‍എമാരായ എന്‍ ഇന്ദ്രജിത്ത്, എല്‍ രമേഷോര്‍ മെയ്ത്തി, ഡോക്ടര്‍ വൈ രാധേശ്യാം, ഹിയങ്ക്‌ളം, എല്‍ രാധാകിഷോര്‍ എന്നിവരുടെ യോഗത്തിലെ അസാന്നിദ്ധ്യം യോഗത്തിന്‍റെ ശ്രദ്ധപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സര്‍ക്കാരിന്‍റെ തുടര്‍ച്ചക്ക് ഈ എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകമാണ്. ഈ സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ഭൂരിപക്ഷ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജൂണിലാണ് സർക്കാർ ഇത്തരത്തിലുള്ള പ്രതിസന്ധിയിൽ നിന്നും കരകയറിയത്.
കഴിഞ്ഞ മാസം മൂന്ന് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയും എന്‍പിപി സര്‍ക്കാരില്‍ നിന്നും പുറത്തു പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ബിരന്‍ സിങ്ങ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യ പ്രശ്‌ന പരിഹാരകനും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്‍റെ (എന്‍ഇഡിഎ) കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെയും, മേഘാലയ മുഖ്യമന്ത്രിയും എംപിപി നേതാവുമായ കോൺറാഡ് സംഗ്മയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധിക്ക് അവസാനമായത്.
പിന്നീട് ഈ മാസം തുടക്കത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ രണ്ട് എംഎല്‍എമാർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുണ്ടായി. രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ഥിയായ മുന്‍ മണിപ്പൂര്‍ രാജവംശജന്‍ കൂടിയായ ലീസമ്പ സനജാവോബക്ക് വോട്ട് ചെയ്‌തതിന്‍റെ പേരിലാണ് ആര്‍ കെ ഇമോയ്ക്കും ഒക്രാം ഹെന്‍ട്രിക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇമോ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ആര്‍ കെ ജയ് ചന്ദ്ര സിങ്ങിന്‍റെ മകനും നിലവിലെ മുഖ്യമന്ത്രി ബിരന്‍ സിങ്ങിന്‍റെ മകളുടെ ഭര്‍ത്താവുമാണ്. ഹെന്‍ട്രി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സിഎല്‍പി നേതാവുമായ ഒക്രാം ഐബോബി സിങ്ങിന്‍റെ മരുമകനാണ്.