ഹൈദരാബാദ്: അഥിതി തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ച്ചക്കുള്ളിൽ 40 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അറിയിച്ച് തെലങ്കാന സർക്കാർ. ഹൈദരാബാദ്, വാറങ്കൽ, ഖമ്മം, രാമഗുണ്ടം, ദാമരചാർല തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിന്നും ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. തിങ്കളാഴ്ച രാത്രി സൗത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ ഗജനൻ മല്യയുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെലങ്കാനയിൽ നിന്നും ഒരാഴ്ച്ചക്കുള്ളിൽ 40 പ്രത്യേക ട്രെയിനുകൾ
അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതിനായി തെലങ്കാനയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ഒരാഴ്ച്ചക്കുള്ളിൽ 40 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും
ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ അഥിതി തൊഴിലാളികളെ മടക്കി അയക്കണമെന്ന ആവശ്യം ശക്തമായിരുന്നു. യാത്ര ക്രമീകരണത്തിനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ സന്ദീപ് സുൽത്താനിയ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജിതേന്ദ്ര റെഡ്ഡി എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
മടങ്ങി പോകാൻ താൽപര്യമുള്ള അഥിതി തൊഴിലാളികൾ അവരവരുടെ പേരുകൾ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് പ്രത്യേക ട്രെയിനുകളിൽ യാത്ര അനുവദിക്കും. യാത്രയുടെ വിശദാംശങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിക്കും.