ഖാര്‍ഗോണ്‍ (മധ്യപ്രദേശ്): ഖാര്‍ഗോണ്‍ ജില്ലയില്‍ പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. ഡിസംബർ പതിനാറിന് ജില്ലാ ആസ്ഥാനത്ത് നിന്ന് 55 കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്ത് വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശശികാന്ത് കങ്കാണെ പറഞ്ഞു. വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്‌ചയാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ മരണ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്‌ചയാണ് ബച്ചു സുഖ്രാം ബുണ്ടേലയെ (28) അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബലാത്സംഗം പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു; പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആക്ഷേപം - pocso
പെണ്‍കുട്ടിയുടെ മരണ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

താനും മകളും മൂന്നുതവണ പൊലീസിൽ പരാതി നല്‍കാന്‍ പൊയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ആദ്യം കക്കദ്ദ പൊലീസ് സ്റ്റേഷനിലും പിന്നീട് രണ്ടുതവണ മഹേശ്വർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതി രജിസ്റ്റർ ചെയ്യുന്നതിനുപകരം പൊലീസ് എന്‍റെ മകളുടെ സ്വഭാവത്തെ ചോദ്യം ചെയ്തുവെന്നും പിതാവ് ആരോപിച്ചു. അതേസമയം ഒരു വനിതാ സബ് ഇൻസ്പെക്ടർ അവരുടെ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടിയും അച്ഛനും പൊലീസുമായി സഹകരിച്ചില്ലെന്ന് കങ്കാനെ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് എസ്.കെ. പാണ്ഡെ പറഞ്ഞു. പൊലീസിന് എതിരായ പരാതിയും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.