ആന്ധ്രാപ്രദേശിലെ ക്രമസമാധാനനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് എൻ ചന്ദ്രബാബു നായിഡു - ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി
പിന്നാക്ക വിഭാഗക്കാരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ജീവിതം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു

അമരാവതി:ആന്ധ്രാപ്രദേശിലെ ക്രമസമാധാനനില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി മേധാവിയുമായ എൻ ചന്ദ്രബാബു നായിഡു സംസ്ഥാന ഡിജിപി ദാമോദർ ഗൗതം സവാങ്ങിന് കത്തെഴുതി. വേലിഗോഡു മണ്ഡലത്തിലെ ആദിവാസി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നിരവധി അപ്പീലുകൾ നൽകിയിട്ടും കുറ്റവാളികൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നായിഡു അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളും അതിക്രമങ്ങളും സംസ്ഥാനത്ത് ദിവസം തോറും വർധിച്ച് വരികയാണ്. ഗുണ്ടൂർ ജില്ലയിൽ ഗോത്ര വനിതയായ മന്ത്രു ബായിയെ ട്രാക്ടർ ഇടിച്ച് കൊലപ്പെടുത്തി. കർനൂൾ ജില്ലയിൽ മറ്റൊരു ആദിവാസി സ്ത്രീയെ ഭർത്താവിന് മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ആദിവാസി സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചതിനുശേഷമാണ് പ്രതികൾക്കെതിരെ കേസ് ഫയൽ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. തുടർന്ന് പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചു. വെറും 14 മാസത്തിനുള്ളിൽ 400 ഓളം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ നടന്നു. 15 ലധികം സ്ഥലങ്ങളിൽ കൂട്ടബലാത്സംഗം നടന്നു. ഏകദേശം എട്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. അപമാനത്തെ നേരിടാൻ കഴിയാതെ ആറിലധികം പേർ ആത്മഹത്യ ചെയ്തു. പിന്നാക്ക വിഭാഗങ്ങളുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ജീവിതം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിലെ ചില വിഭാഗങ്ങൾ രാഷ്ട്രീയ മേധാവികളുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. ദിഷാ ആക്റ്റിനെക്കുറിച്ചും ദിഷ പൊലീസ് സ്റ്റേഷനുകളെക്കുറിച്ചും അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഒരു മാറ്റവും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.