ചെന്നൈ: തമിഴ്‌നാട്ടില്‍ തീവ്രബാധിത പ്രദേശങ്ങളില്‍ ജൂൺ 30 വരെ ലോക്ക് ഡൗൺ നീട്ടി. ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. മറ്റ് ഇടങ്ങളില്‍ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നല്‍കും. ജില്ലകളെ എട്ട് സോണുകളായി തിരിച്ചാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. 67 ദിവസത്തെ അടച്ചിടലിന് ശേഷം രാജ്യം ഭാഗികമായി തുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്‍റെ തീരുമാനം. രാജ്യത്ത് തീവ്രബാധിത മേഖലകളില്‍ മാത്രമായിരിക്കും അഞ്ചാംഘട്ട ലോക്ക് ഡൗൺ. തമിഴ്‌നാട്ടില്‍ പൊതുഗതാഗതം ഭാഗികമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി - ജൂൺ 30 വരെ ലോക്ക് ഡൗൺ
ജില്ലകളെ എട്ട് സോണുകളായി തിരിച്ചാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്
![തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി In Tamilnadu lockdown extended till June 30th with some relaxations തമിഴ്‌നാട്ടില്‍ ലോക്ക് ഡൗൺ ജൂൺ 30 വരെ ലോക്ക് ഡൗൺ ലോക്ക് ഡൗൺ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7415770-698-7415770-1590904011616.jpg)
സ്വകാര്യ കമ്പനികൾക്ക് കൂടുതല്‍ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 40 ജീവനക്കാരെ ഉൾപ്പെടുത്താനാണ് അനുമതി. അതേസമയം, ആരാധാനലയങ്ങൾക്കും അന്തർ സംസ്ഥാന ബസുകൾക്കും അനുമതിയില്ല. മെട്രോ സർവീസുകളും പുനരാംരഭിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ജൂൺ ഒന്ന് മുതല്‍ പൊതു ഗതാഗതം ആരംഭിക്കും. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ കൊവിഡ് കേസുകൾ വ്യാപകമായി വർധിക്കുന്നതിനാല്‍ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലെ ഏഴ് സോണുകളിലും ചെന്നൈയിലെ എട്ട് സോണുകളിലും ബസ് സർവീസിന് നിയന്ത്രണം തുടരും. യാത്രകൾക്ക് ഇ-പാസ് ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.
തീവ്രബാധിത മേഖലകൾ അല്ലാത്ത സ്ഥലങ്ങളിലെ കടകളും ജ്വല്ലറികളും തുറക്കാം. ലോക്ക് ഡൗൺ കാലത്ത് മാളുകൾ തുറക്കാൻ അനുമതിയില്ല. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. ശനിയാഴ്ച മാത്രം 938 പുതിയ കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 21,184 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തീവ്രബാധിത മേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ മാറ്റുന്നതിന് അൺലോക്ക് 1 മാർഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. മാർഗ രേഖ പാലിച്ച് ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും തുറക്കാം.