ന്യൂഡൽഹി: ഹത്രാസ് സംഭവം നടന്ന് ദിവസങ്ങൾക്കകം ബൽറാംപൂർ ജില്ലയിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല.
ഉത്തർപ്രദേശിൽ മറ്റൊരു പെൺകുട്ടി കൂടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും ഭയാനകമാണ്. സംസ്ഥാനത്ത് ക്രമസമാധാനം മരിച്ചോ? ഉത്തർപ്രദേശ് ഭരിക്കുന്നത് ഭരണഘടനയോ കുറ്റവാളികളോ? എപ്പോഴാണ് ഇത്തരം സംഭവങ്ങൾ അവസാനിക്കുക? യോഗി ആദിത്യനാഥ് രാജി വയ്ക്കാത്തതെന്താണ്?, സുർജേവാല ട്വിറ്ററിൽ കുറിച്ചു.
രണ്ടുപേർ ചേർന്ന് മകളെ ബലാത്സംഗം ചെയ്തുവെന്ന് 22 കാരിയായ യുവതിയുടെ കുടുംബം ആരോപിച്ചതായി ബൽറാംപൂർ പൊലീസ് സൂപ്രണ്ട് (എസ്‌പി) ദേവ് രഞ്ജൻ പറഞ്ഞു.
സംഭവം നടന്ന ദിവസം യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മടങ്ങിയെത്തിയില്ലെന്നും പിറ്റെന്ന് തിരികെ വീട്ടിലെത്തിയ യുവതിയുടെ കയ്യിൽ ഗ്ലൂക്കോസ് ഡ്രിപ്പ് ഇട്ടിരുന്നതായും കുടുംബം പൊലീസിനോട് പറഞ്ഞു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതി മരിച്ചത്.
മകളെ രണ്ട് പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയതായി കുടുംബം പരാതിപ്പെട്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.