മാണ്ഡല: രാജ്യത്തെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും ഇന്ന് പ്ലാസ്‌റ്റിക്കിന്‍റെ പിടിയിലാണ്. ഭൂമി, മണ്ണ്, വായു, എന്നിവക്കെല്ലാം ദോഷമാണെന്ന് അറിയാമെങ്കിലും പ്ലാസ്‌റ്റിക്ക് ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്‌റ്റിക്ക് ഭൂമിയുടെ ഉപരിതലത്തെ മൂന്ന് തവണ മൂടാൻ കഴിയുന്ന രീതിയിൽ മാറിക്കഴിഞ്ഞുവെന്ന് അടുത്തിടെ നടന്ന സർവേ വെളിപ്പെടുത്തുന്നു. പ്ലാസ്‌റ്റിക്കിനെ വിഘടിപ്പിക്കുന്നതിന് ആവശ്യമായ താപനിലയും മർദ്ദവും ഭൂമിയിൽ ഇല്ലാത്തതാണ് പ്ലാസ്‌റ്റിക്ക് അതേ രീതിയിൽ തുടരാൻ കാരണം. പ്രധാനമന്ത്രി പ്ലാസ്‌റ്റിക്ക് ഉപയോഗം കുറക്കണമെന്ന് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. ഇതേ തുടർന്നാണ് മധ്യപ്രദേശിലെ മണ്ഡല ജില്ലയിൽ നിന്നുള്ള ഗായകനും ഗാനരചയിതാവുമായ ശ്യാം ബൈരാഗി 'ഗാഡി വാല അയ ഘർ സേ കച്ര നിക്കൽ' എന്ന ഗാനവുമായി രംഗത്തെത്തിയത്. പ്ലാസ്‌റ്റിക്കിന്‍റെ ദോഷഫലങ്ങൾ ഗാനത്തിലൂടെ പറയുന്ന ശ്യാം ബൈരാഗി പ്ലാസ്‌റ്റിക്കിനോട് 'ഗുഡ് ബൈ' പറയണമെന്നും ആവശ്യപ്പെടുന്നു.
പ്ലാസ്‌റ്റിക്ക് ബോധവൽക്കരണത്തിന് ഗാനമൊരുക്കി ശ്യാം ബൈരാഗി ആരാണ് ശ്യാം ബൈരാഗി?
മാണ്ഡല ജില്ലയിൽ ഇന്ദ്രി ഗ്രാമത്തിൽ താമസിക്കുന്ന ശ്യാം ബൈരാഗി പ്രൈമറി സ്കൂൾ അദ്ധ്യാപകനാണ്. പ്രാദേശിക ഭാഷകളിൽ ഗാനം എഴുതിത്തുടങ്ങിയ അദ്ദേഹം ഇതുവരെ 36 ഗാനങ്ങളാണ് രചിച്ചിട്ടുള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള ഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. വിവിധ സർക്കാർ പദ്ധതികൾ, വിവിധ പ്രചാരണങ്ങൾ, സാംക്രമിക രോഗങ്ങൾ തുടങ്ങി ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകൾ. രാജ്യത്താകമാനം അദ്ദേഹത്തിൻ്റെ 'ഗാഡി വാല അയ ഘർ സേ കച്ര നിക്കൽ' ഗാനത്തിന് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്.
നരേന്ദ്ര മോദി പങ്കെടുത്ത ഗുജറാത്തിലെ ഗാന്ധി ജയന്തി ആഘോഷത്തിൽ ശ്യാം ബൈരാഗിയും പങ്കെടുത്തിരുന്നു. തുടർന്നാണ് 'പ്ലാസ്റ്റിക് ടാറ്റ ടാറ്റ, പ്ലാസ്റ്റിക് ബൈ ബൈ' എന്ന ഗാനം അദ്ദേഹം രചിച്ചത്. പ്ലാസ്റ്റിക് മൃഗങ്ങൾക്കും മനുഷ്യർക്കും ഭൂമിക്കും ഒരുപോലെ ദോഷകരമാണെന്ന് പറയുന്ന ശ്യാം ബൈരാഗി പ്ലാസ്‌റ്റിക്കിനെതിരായ പോരാട്ടം ഇപ്പോൾ ആരംഭിച്ചില്ലെങ്കിൽ ശുദ്ധമായ ഭൂമിക്കുവേണ്ടി പോരാടുന്ന നാൾ വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.