ന്യൂഡല്‍ഹി:ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവുമധികം കാലം ഭരിച്ച മുഖ്യമന്ത്രി എന്ന വിശേഷണം മാത്രമല്ല, ഡല്‍ഹിയുടെ മരുമകള്‍ എന്ന വിശേഷണം കൂടിയുണ്ട് ഷീല ദീക്ഷിത്തിന്. 15 വര്‍ഷത്തെ ഭരണത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി പദം അപ്രതീക്ഷതമായി ഒഴിയേണ്ടി വന്നിട്ടും ഡല്‍ഹിയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനെ ഉന്നതിയിലേക്ക് നയിക്കാന്‍ പുതിയ അടവുകള്‍ അവര്‍ പയറ്റിക്കൊണ്ടേയിരുന്നു.
പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്‍റെ മകന്‍ വിനോദ് ദീക്ഷിത്താണ് വിവാഹം കഴിച്ചത്. ഇതോടെയാണ് ഇവര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
ഗാന്ധികുടുംബവുമായുള്ള അടുപ്പം ഷീല ദീക്ഷിത്തിന് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ നൽകി. ഷീല ദീക്ഷിത്തിന്‍റെ കഴിവുകള്‍ കണ്ടറിഞ്ഞ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഐക്യരാഷ്ട്രസഭ സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി ഷീല ദീക്ഷിത്തിനെ നിയമിച്ചു. ഇത് ഷീല ദീക്ഷിത്തിന്‍റെ രാഷ്ട്രീയ പ്രവേശത്തിനുള്ള പ്രധാന സംഭവമായി മാറി.
ഇതിനു ശേഷം രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1998ൽ സോണിയ കോൺഗ്രസിന്‍റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏൽപിച്ചു. അന്നു പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രി സ്ഥാനാർഥിയായത്. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല എം.എൽ.എ. ആയി വിജയിച്ചത്. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി ഷീല. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി. ഈ 15 വര്‍ഷം കൊണ്ട് ഡല്‍ഹിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ഈ കാലയളവില്‍ അവർ നടത്തി.