ചൈനയിലെ വുഹാനില്‍ ആരംഭിച്ച കൊവിഡ് മഹാമാരി ലോകമൊട്ടാകെ 150000 ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. എന്നിട്ടും , ഒരു പ്രതിരോധ മരുന്നോ ഒരു ചികിത്സാ രീതിയോ ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അക്ഷരാര്‍ഥത്തില്‍ ഓരോ രാജ്യങ്ങളും പരിഹാരത്തിനായി പരക്കം പായുന്നു. മുന്നോട്ടുള്ള വഴി എന്താണെന്ന് കൃത്യമായി അറിയാതെ. ഇസ്രായേല്‍, കൊറിയ, ജര്‍മ്മനി, ഇന്ത്യ, സിംഗപ്പൂര്‍, ജപ്പാന്‍ പോലുള്ള ചില രാജ്യങ്ങള്‍ പ്രോത്സാഹനജനകമായ ഫലപ്രാപ്‌തിയോടെ ഈ പകര്‍ച്ച വ്യാധിയെ സജീവമായി നേരിട്ടു കൊണ്ടിരിക്കുന്നു. ദുരൂഹമെന്നു പറയട്ടെ സമ്പന്നരായ ജി-7 രാജ്യങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ടവര്‍. അമേരിക്കയില്‍ മാത്രം ചില ദിവസങ്ങളില്‍ മരണ സംഖ്യ 2000 ത്തിനടുത്തോ 2000 കടക്കുകയോ ചെയ്യുന്നു. ഇതാദ്യമായല്ല ചൈനയില്‍ മാരകമായ വൈറസുകള്‍ ഉടലെടുക്കുന്നത്. കാര്യങ്ങള്‍ ചൈന മറച്ചു വെക്കുന്നതും അസാധാരണമായ കാര്യമല്ല. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ ചൈന ഒട്ടും തന്നെ തയ്യാറാകുന്നില്ല എന്നുള്ളത് പുതിയ കാര്യമാണ്. മാത്രമല്ല, ലോകാരോഗ്യ സംഘടനയില്‍ നിന്നും നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുക്കുവാന്‍ സര്‍വ്വ സമ്മര്‍ദങ്ങളും അവര്‍ ചെലുത്തുന്നുമുണ്ട്. അതിനാല്‍ കൊവിഡ് 19 എന്ന ടൈം ബോംബ് ഓടി തുടങ്ങുവാന്‍ ആരംഭിച്ചത് ചൈന മറച്ചു വെച്ചപ്പോള്‍ സന്ദേഹങ്ങള്‍ ഏതുമില്ലാതെ ലോകം പതിവ് പോലെ മുന്നോട്ട് പോവുകയും ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മഹാമാരി കടന്നു വന്നിരിക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്‌തു.
എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ആകെ നിസഹായരായി പോയ ലോകം ഇന്നിപ്പോള്‍ വിനാശം താണ്ഡവമാടുന്നത് കണ്ടു നില്‍ക്കുകയാണ്. പെട്ടെന്ന് ഒരു നാള്‍ ചൈനയിലെ ഉല്‍പ്പാദന സൗകര്യങ്ങള്‍ കണ്ടെത്തുവാനുള്ള ഹിമാലയൻ വിഡ്ഢിത്തമാണ് പാശ്ചാത്യ തലസ്ഥാനങ്ങളില്‍ പലരുടേയും തലയില്‍ പൊട്ടി വിടരുന്നത്. നിര്‍ണായകമായ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ ആവശ്യങ്ങള്‍ക്കെല്ലാം ചൈനയില്‍ നിന്നുള്ള ഇറക്കുമതികളെ ആശ്രയിക്കേണ്ടി വരുന്നത് 95 ശതമാനം വരെയായി ഉയര്‍ന്നിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിയുകയാണ്. ഇതിന്‍റെ പ്രത്യാഘാതമെന്നോണം മുഖാവരണങ്ങളും, കൈയ്യുറകളും, വെന്‍റിലേറ്ററുകളും മാത്രമല്ല അടിസ്ഥാന ആവശ്യമായ പാരസിറ്റമോള്‍ പോലും അവരുടെ പക്കല്‍ ഇല്ലാതായിരിക്കുന്നു. മൊത്തത്തില്‍ കുരുക്കിലായിപോയ മഹാമാരി ബാധിച്ച രാജ്യങ്ങള്‍ ദശലക്ഷക്കണക്കിനു ഡോളറുടെ ഓര്‍ഡറുകളാണ് നല്‍കിയിരിക്കുന്നത്. അതോടെ നിരവധി ചൈനീസ് കമ്പനികള്‍ നിലവാരമില്ലാത്തതോ അല്ലെങ്കില്‍ ശരിയായി പ്രവര്‍ത്തിക്കാത്തതോ ആയ പരിശോധനാ കിറ്റുകളും കൈയ്യുറകളും ബന്ധപ്പെട്ട മറ്റ് വസ്‌തുക്കളും യാതൊരു മനസാക്ഷികുത്തുമില്ലാതെ തള്ളിവിടുകയാണെന്ന് ഞെട്ടലോടെ അവര്‍ തിരിച്ചറിയുന്നു.
“അമേരിക്കന്‍ ഐക്യനാടുകളില്‍ ഉപയോഗിച്ചു വരുന്ന ഭൂരിഭാഗം മാസ്‌കുകളും ചൈനയില്‍ നിര്‍മ്മിച്ചവയാണ്. യാത്രാ നിരോധനവും, തന്ത്രപരമായ നിയന്ത്രണങ്ങളും വൈദ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനവും ഒക്കെയായി ചൈന അമേരിക്കക്ക് എതിരെ തിരിച്ചടിച്ചാല്‍ ഒരു പുതിയ ന്യുമോണിയ പകര്‍ച്ച വ്യാധിയുടെ നരകത്തിലേക്കായിരിക്കും അത് യു എസിനെ തള്ളിവിടുക. ചൈനയോട് യു എസ് മാപ്പു പറയേണ്ടതുണ്ട്. ലോകം ചൈനയോട് നന്ദി പ്രകാശിപ്പിക്കേണ്ടതുണ്ട്,'' ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിംഹുവാ മാര്‍ച്ച് 4 ന് സൂചനകള്‍ നല്‍കി കൊണ്ട് എഴുതി. അപ്പോള്‍ എന്താണ് ഇപ്പോഴത്തെ യഥാര്‍ത്ഥത്തിലുള്ള സാഹചര്യം? അബോധപൂര്‍വ്വമായ മനുഷ്യ ജീവനുകളുടെ നഷ്‌ടത്തിനു പുറമെ, ലോക രാജ്യങ്ങള്‍ ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു. ആഗോള വിതരണ ശൃംഖല പൊട്ടി പോയിരിക്കുന്നു. ഫാക്‌ടറികള്‍ അടച്ചു പൂട്ടുകയാണ്. തൊഴിലില്ലായ്‌മ കുത്തിച്ചുയരുന്നു. മാര്‍ച്ച് മധ്യം മുതല്‍ അമേരിക്കയില്‍ 2.2 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. അതോടൊപ്പം തന്നെ അവശ്യ വസ്‌തുക്കള്‍ക്കുള്ള ദൗര്‍ലഭ്യത എല്ലായിടത്തും സാധാരണമായിരിക്കുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍റ് ഡവലപ്‌മെന്‍റിന്‍റെ (ഒ .ഇ.സി.ഡി) മുഖ്യ സാമ്പത്തിക വിദഗ്‌ധന്‍ പറയുന്നത് ഉല്‍പ്പാദന തോത് എല്ലാ ഒ.ഇ.സി.ഡി രാജ്യങ്ങളിലുമായി 25 മുതല്‍ 30 ശതമാനത്തിനിടയില്‍ കുറഞ്ഞിരിക്കുന്നു'' എന്നാണ്.
അസംസ്‌കൃത എണ്ണയുടെ വില 70 ശതമാനം കുറഞ്ഞിരിക്കുന്നു . 1.57 ബില്ല്യണ്‍ വിദ്യാര്‍ഥികളുടേയും വിദ്യാഭ്യാസ വിദഗ്‌ധരുടേയും മുന്നോട്ടുള്ള പോക്ക് നിലച്ചതായി കണക്കാക്കപ്പെടുന്നു. ആതിഥേയ, വിനോദ സഞ്ചാര, വ്യോമയാന, നിര്‍മ്മാണ മേഖലകള്‍ വന്‍ പ്രതിസന്ധി നേരിടുന്നു. അവയുടെ പുനരുജ്ജീവനം പെട്ടെന്ന് നടക്കാന്‍ പോകുന്നില്ല. മാത്രമല്ല വേദനാജനകവുമായിരിക്കും അത്. ആഗോള സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടല്‍. 1930 കളിലെ മഹാമാന്ദ്യത്തിനു ശേഷം ഉണ്ടാകാന്‍ പോകുന്ന ഏറ്റവും മോശമായ അവസ്ഥ. ആഗോള ജി.ഡി.പി യുടെ (87 ട്രില്ല്യണ്‍ യു എസ് ഡോളര്‍) ഏതാണ്ട് 9 ട്രില്ല്യണ്‍ ഡോളര്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ ആവിയായി പോവും. ചൈനയുടെ സമ്പദ് വ്യവസ്ഥ വെറും 1.2 ശതമാനവും (1976 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗത) ഇന്ത്യയുടേത് ഏതാണ്ട് 1.5 ശതമാനവും മാത്രമേ വികസിക്കുകയുള്ളൂ.
ഈ മഹാമാരി എത്രത്തോളം കാലം നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം നാശ നഷ്‌ടങ്ങള്‍ അത് ലോകത്തിനു വരുത്തി കൊണ്ടിരിക്കും. ഈ പ്രതിസന്ധിക്ക് ഒരു അവസാനം കാണുന്നതു വരെയെങ്കിലും 'ഇനിയുള്ള കാലം' എങ്ങനെയാണെന്ന് ഭാവനയില്‍ കാണുന്നതുപോലും ബുദ്ധിമുട്ടാണ്. ഈ പകര്‍ച്ച വ്യാധി ഒരു കാട്ടു തീ പോലെ പടര്‍ന്നു പിടിച്ച് കുറച്ച് കാലത്തേക്കെങ്കിലും തിളച്ചു മറിഞ്ഞാല്‍ പോലും സ്ഥിതി അതാണ്. അത് ജീവിത ശൈലികളേയും, ബിസിനസിനേയും, പരസ്‌പര ബന്ധങ്ങളേയും, അധികാര സമവാക്യങ്ങളേയും നിര്‍ണായകമാം വിധം മാറ്റി മറിക്കും. സൂക്ഷ്‌മ തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യലും കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കല്‍ സംസ്‌കാരവും പ്രാമുഖ്യം നേടുകയും ചെയ്യും. അതുപോലെ തന്നെയായിരിക്കും മുഖാവരണങ്ങളുടെ ഉപയോഗവും ഇന്‍ററാക്‌ടീവ് ഡിജിറ്റല്‍ സൈറ്റുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പ്രാമുഖ്യം നേടാന്‍ പോകുന്നത്. ഡാറ്റകള്‍ക്കുള്ള ആവശ്യം അതിഭീമമായി വര്‍ദ്ധിക്കും.