ഹൈദരാബാദ്: സംഗീതം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരാണ് ഏറെയും. അത് പഴയകാല പാട്ടുകളോട് ആകുമ്പോൾ മാധുര്യം അൽപം കൂടും. ഇങ്ങനെ സംഗീതത്തോട് ഏറെ അഭിനിവേശമുള്ള വ്യക്തിയാണ് രവി പ്രസാദ് പാഡി. പ്രത്യേകിച്ച് പഴയകാലങ്ങളിലെ പാട്ടുകളോട്. ഇന്ത്യന്‍ റെയില്‍വെയുടെ സെന്‍റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിലെ (സി.ആര്‍.ഐ.എസ്) ജീവനക്കാരനായ അദ്ദേഹം വിരളമായ സംഗീത ശേഖരണത്തിനായി എത്ര വേണമെങ്കിലും കഷ്‌ടപ്പെടാൻ തയ്യാറാണ്. ഇതുവരെ 5,000 കാസറ്റുകളും ഓഡിയോ സിഡികളും 30,000-ത്തിലധികം ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും എല്‍പി റെക്കോര്‍ഡുകളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി റെക്കോര്‍ഡുകള്‍ക്ക് പുറമെ ബംഗാളിയിലും തമിഴിലും ഇംഗ്ലീഷിലുമുള്ള ഭക്തി ഗാനങ്ങളുടെയും പ്രസിദ്ധമായ പ്രസംഗങ്ങളുടെയും ഒരു ശേഖരം തന്നെ അദ്ദേഹത്തിന്‍റെ പക്കലുണ്ട്.
മുൻപ് രവി പ്രസാദിന്‍റെ പിതാവ് ശാസ്ത്രീയ സംഗീതം, ഭജൻ, പഴയ സിനിമാഗാനങ്ങള്‍ തുടങ്ങിയവയുടെ കാസറ്റുകൾ വീട്ടിലേക്ക് കൊണ്ട് വരുമായിരുന്നു. ഇങ്ങനെ പാട്ടുകൾ കേട്ട് ക്രമേണ രവിക്ക് സംഗീതത്തോടുള്ള അഭിനിവേശം വളർന്നു. ലോകപ്രശസ്ത സംഗീത സംവിധായകരുടെ യഥാർത്ഥ ശബ്‌ദ ട്രാക്കുകൾ അദ്ദേഹം ശേഖരിക്കാന്‍ തുടങ്ങി. ഗ്രാമഫോൺ റെക്കോർഡുകളെയും പാട്ട് പുസ്തകങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഹിന്ദിയിലും തമിഴിലും മാത്രമേ ലഭ്യമായിട്ടുണ്ടായിരുന്നുള്ളൂ. ഇതിനെ തുടർന്ന് രവി രണ്ട് ഭാഷകളും പഠിച്ചു. സംഗീത സംവിധായകരുടെ പക്കല്‍ പോലും ഇല്ലാത്ത നിരവധി പഴയ റെക്കോര്‍ഡുകള്‍ ഇന്ന് രവിക്ക് സ്വന്തമാണ്.