ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിനായി ഇന്നലെ നടന്ന ഭൂമിപൂജ രാഷ്‌ട്രീയ ആവശ്യത്തിനായി ജനങ്ങളുടെ മതവികാരത്തെ നഗ്നമായി ചൂഷണം ചെയ്‌ത നടപടിയാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ലംഘിക്കുന്ന ഒന്നാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആഗോളമായി ദൂരദർശൻ ഇത് സംപ്രേക്ഷണം ചെയ്‌തതോടെ സിപിഎം ഉന്നയിച്ച കാര്യങ്ങൾ സ്ഥിരീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അയോധ്യയിലെ ഭൂമി പൂജ ഭരണഘടനയുടെ ആത്മാവിന്‍റെ ലംഘനമെന്ന് സീതാറാം യെച്ചൂരി
അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജ ഭരണഘടനയുടെ ആത്മാവിന്‍റെ ലംഘനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു.
ക്ഷേത്ര നിർമാണം സംസ്ഥാനം ഏറ്റെടുക്കുന്നുവെന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ മതേതര ജനാധിപത്യ സ്വഭാവത്തെ നിരാകരിക്കുന്നതാണ്. ക്ഷേത്ര നിർമാണം ട്രസ്റ്റിന് നൽകണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണിത്. ബാബറി മസ്‌ജിദിന്‍റെ തകർത്തതിനെ ലെജിറ്റിമേറ്റ് ചെയ്യുന്ന നടപടിയായിപ്പോയി ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബാബറി മസ്‌ജിദിന്‍റെ തകർത്ത സംഭവം നിയമലംഘനമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.എന്നാൽ കേസിൽ പ്രതികൾക്ക് ശിക്ഷ നടപ്പാക്കുന്നതിന് മുമ്പായാണ് ക്ഷേത്ര നിർമാണം ആരംഭിക്കുന്നത്. ഓരോ ഇന്ത്യൻ പൗരനും മതം, വിശ്വാസം തെരഞ്ഞെടുക്കുന്നതിൽ സ്വാതന്ത്യം നൽകുന്ന ഇന്ത്യൻ ഭരണഘടന എന്നാൽ സ്റ്റേറ്റിന് മതമില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.