പതിനൊന്ന് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ പാകിസ്ഥാന്‍ ജനാധിപത്യ പ്രസ്ഥാനം (പി ഡി എം) അവരുടെ മൂന്നാമത്തെ തെരുവ് പ്രതിഷേധം ഒക്‌ടോബര്‍ 25 ഞായറാഴ്ച ക്വറ്റയില്‍ നടത്തിയതോടെ പാകിസ്ഥാനിലെ ആഭ്യന്തര അധികാര സമവാക്യങ്ങളില്‍ അതി സങ്കീര്‍ണ്ണമായ മാറ്റങ്ങളുടെ സൂചനയാണ് അത് നല്‍കിയത്.
ലണ്ടനില്‍ ഇരുന്നു കൊണ്ട് ഒരു വീഡിയോ ലിങ്ക് വഴി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ തീപ്പൊരി പ്രസംഗവും പാകിസ്ഥാനിലെ ഏറ്റവും മുതിര്‍ന്ന, അനുഭവജ്ഞാനമുള്ള ഈ രാഷ്ട്രീയ നേതാവ് വീണ്ടും ഗോദയിലേക്ക് ഇറങ്ങാന്‍ പോകുകയാണെന്നുള്ള സൂചന നല്‍കി. 1999ല്‍ ജനറല്‍ മുഷറഫിന്‍റെ പട്ടാള അട്ടിമറിയ്ക്ക് ശേഷം സൈന്യം നവാഫിനെ അധിഷേപിച്ച്, അറസ്റ്റ് ചെയ്ത്, ജയിലിലടക്കുകയായിരുന്നു.
റാവല്‍പിണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ സൈന്യം “തെരഞ്ഞെടുത്തതാണ്'' 2018 ഓഗസ്റ്റില്‍ അധികാരത്തിലേറിയ ഇമ്രാന്‍ഖാന്‍റെ നേതൃത്വത്തിലുള്ള നിലവിലെ പിടിഐ സര്‍ക്കാര്‍ എന്ന് പരക്കെ കണക്കാക്കപ്പെടുന്നു. മാത്രമല്ല, സൈനിക തലവന്‍ ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്വയുടെ നിയന്ത്രണത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ എന്നും പരക്കെ കരുതപ്പെടുന്നു. ഇമ്രാന്‍ഖാന്‍ ജനറല്‍ ഖ്വമറിന് സേവനം ഒരു കാലാവധി കൂടി നീട്ടി കൊടുത്തതും പലരുടേയും നെറ്റി ചുളിച്ച കാര്യമായിരുന്നു. ഈ നീക്കത്തിന്‍റെ ഫലമായി സൈനിക തലവനും പ്രധാനമന്ത്രിയും പരസ്പരം ആശ്രയിച്ച് കഴിയുന്നവരാണെന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഇസ്ലാമാബാദും റാവല്‍പിണ്ടിയും തമ്മിലുള്ള ബന്ധങ്ങളില്‍ അത് അത്ര അപരിചിതമായ കാര്യവുമല്ല.
വിരോധാഭാസം എന്നു പറയട്ടെ 1990 നവംബറില്‍ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്‍റെ ആദ്യ അധികാര ഘട്ടത്തില്‍ നവാസ് ശെരീഫിനേയും അന്നത്തെ സൈനിക നേതൃത്വം “പ്രത്യേകം പരിഗണിച്ച'' സിവിലിയന്‍ രാഷ്ട്രീയക്കാരനായി കണ്ടിരുന്നു.
രണ്ടു വര്‍ഷത്തെ ഇമ്രാന്‍ഖാന്‍റെ കഴിവുകെട്ട ഭരണത്തില്‍ ഒരേ ഒരു ലക്ഷ്യമായി കണക്കാക്കപ്പെട്ടത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെക്കുക എന്നുള്ള അജണ്ടയായിരുന്നു. ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ ഈ രാഷ്ട്രീയ വേട്ടയാടല്‍ പാക്കിസ്ഥാനിലെ തെരുവുകളില്‍ കടുത്ത അതൃപ്തി പുകയുന്നതിനു കാരണമാവുകയും സെപ്റ്റംബറില്‍ പി ഡി എം എന്ന മഹാസഖ്യം രൂപം കൊള്ളുന്നതിന് അത് രാസത്വരകം പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. നാല് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ആയ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാക്കിസ്ഥാൻ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), ജമായത് ഉലെമ ഇസ്ലാം -ഫസലൂര്‍ (ജെയുഎല്‍-എഫ്), പക്തൂണ്‍ക്വ മില്ലി അവാമി പാര്‍ട്ടി എന്നിവ മുഖ്യ ഘടകങ്ങളായി കൊണ്ടാണ് ഈ സഖ്യം രൂപീകരിക്കപ്പെട്ടത്. ബലോച്ച് നാഷണല്‍ പാര്‍ട്ടി, പഷ്തൂണ്‍ തഹാഫസ് മൂവ്‌മെന്റ് എന്നിവയാണ് ഈ സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികള്‍. ഈ മൂന്ന് പാര്‍ട്ടികളും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ചാണ് പിഡിഎം രൂപീകരിക്കുവാന്‍ തയ്യാറായത്.
ഈ ഇമ്രാന്‍ വിരുദ്ധ സഖ്യത്തിന്‍റെ പ്രസിഡന്‍റ് മുതിര്‍ന്ന പഷ്തൂണ്‍ നേതാവ് ജെയുഎല്‍ (എഫിന്‍റെ) ഫസലുര്‍ റഹ്മാനാണ്. സഖ്യത്തിലെ യുവ നേതാക്കളായി കണ്ടു വരുന്നവരില്‍ നവാസ് ശെരീഫിന്റെ മകളും പി എം എല്‍-എന്‍ന്‍റെ വൈസ് പ്രസിഡന്‍റുമായ മറിയം നവാസ്, പിപിപി ചെയര്‍ പേഴ്‌സണും സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ (ജനറല്‍ സിയാ ഉല്‍ ഹക് വധശിക്ഷക്ക് വിധേയമാക്കിയ പാക്കിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രി) പേരക്കുട്ടിയുമായ ബിലവല്‍ ഭൂട്ടോ സര്‍ദാരിയും (2007 ഡിസംബറില്‍ വധിക്കപ്പെട്ട പാക്കിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍) ഉൾപ്പെടുന്നു.
പാക്കിസ്ഥാനില്‍ വളരെ കാലമായി അധികാരത്തില്‍ മേധാശക്തി പുലര്‍ത്തുന്ന സൈന്യത്തിന്‍റെ അടിച്ചമര്‍ത്തലുകളെക്കെതിരെയുള്ള വോട്ടര്‍മാരുടെ സാധുതയും കരുത്തും വെളിവാക്കി കൊണ്ടുള്ള ഒരു ശക്തമായ നടപടിക്ക് വേണ്ടിയുള്ള ആഹ്വാനം എന്ന നിലയില്‍ മൂന്ന് തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന ഷെരീഫ് ഇങ്ങനെ പറഞ്ഞു: “ഇപ്പോള്‍ കണ്ടു വരുന്ന ഈ ആവേശം കണക്കിലെടുക്കുമ്പോള്‍ വോട്ടര്‍മാരുടെ ബഹുമാന്യതയെ ലംഘിക്കുവാന്‍ ആര്‍ക്കും കഴിയില്ല എന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഗുജറന്‍വാലയിലും കറാച്ചിയിലും ഞാന്‍ കണ്ട ഈ ആവേശം ഇന്നിപ്പോള്‍ ഇതാ ക്വറ്റയിലും എനിക്ക് കാണാന്‍ കഴിയുന്നു.''
പഞ്ചാബ് പ്രവിശ്യയിലെ ഗുജറന്‍വാലയിലും സിന്ധിലെ കറാച്ചിയിലും ഒക്‌ടോബര്‍ മധ്യത്തില്‍ നടന്ന തുടര്‍ച്ചയായ രണ്ട് തെരുവ് പ്രതിഷേധങ്ങളില്‍ കണ്ട ജനങ്ങളുടെ ജനാധിപത്യത്തിനായുള്ള ദാഹത്തെയാണ് ഷെരീഫ് ഇവിടെ പരാമര്‍ശിച്ചത്. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധം പാക്കിസ്ഥാനിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഏറ്റവും വലുതുമായ മൂന്ന് പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍ എന്നിവയിലെ വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്രത്തോളം പിഡിഎംന് എത്തി ചേരുവാന്‍ കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കി. ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന് ഈ പ്രതിഷേധങ്ങള്‍ നല്‍കിയ സന്ദേശം അര്‍ത്ഥശങ്കകള്‍ക്ക് ഇടയില്ലാത്തതാണ്.
പിഡിഎംന്‍റെ നിലപാടിന്‍റെ വളരെ പ്രത്യേകമായ ഒരു ഘടകം എന്താണെന്ന് വെച്ചാല്‍ ഇതാദ്യമായി പാകിസ്ഥാനില്‍ പൊതു വേദികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരു മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് സൈന്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു തന്നെ അതിരൂക്ഷമായി വിമര്‍ശിക്കുകയും, തന്‍റെ തന്നെ അധികാരം നഷ്ടപ്പെട്ടതിനുള്ള കാരണക്കാരന്‍ ജനറല്‍ ബജ്വയാണെന്ന് തുറന്നടിക്കുകയും ചെയ്തു എന്നതു തന്നെയാണ്.
ഒക്‌ടോബര്‍ 16ന് ഗുജറന്‍വാലയില്‍ നടന്ന പ്രതിഷേധത്തില്‍ പിഡിഎം അണികളെ അഭിസംബോധന ചെയ്യവെ നവാസ് ഷെരീഫ് സൈന്യത്തെ “ഭരണകൂടത്തിനു മുകളിലുള്ള മറ്റൊരു ഭരണകൂടം'' എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല, നീതിന്യായ വ്യവസ്ഥയുമായി കൈകോര്‍ത്ത് ബജ്വ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും സംശയകരമായ ഒരു തെരഞ്ഞെടുപ്പിലൂടെ ഇമ്രാന്‍ഖാനെ അധികാരത്തില്‍ വാഴ്ത്തുകയുമാണ് ഉണ്ടായത് എന്ന് തുറന്ന് വിമര്‍ശിക്കുകയും ചെയ്തു. റിമോട്ട് കണ്‍ട്രോളിലൂടെ നടത്തിയ ഒരു അട്ടിമറിയായിരുന്നു ഷെരീഫിന്‍റെ പുറത്താക്കല്‍ എന്നാണ് പരക്കെ കരുതപ്പെടുന്നത്.
ഒക്‌ടോബര്‍ 18-ന് കറാച്ചിയില്‍ നടന്ന പി ഡി എം പ്രതിഷേധത്തെ തുടര്‍ന്ന്, പാകിസ്ഥാനിലെ പതിവ് നിലവാരം വെച്ച് കണക്കാക്കിയാല്‍ പോലും, വളരെ അധികം അസാധാരണമായി തോന്നുന്ന ഒരു സംഭവ വികാസത്തിലൂടെ പാകിസ്ഥാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാനി റെയ്‌ഞ്ചേഴ്‌സ് കറാച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും നവാസ് ശെരീഫിന്റെ മകളുടെ ഭര്‍ത്താവിനെ കെട്ടിച്ചമച്ചതായി തോന്നിപ്പിക്കുന്ന കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് “അവമതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും'' ചെയ്തു എന്ന പ്രതിഷേധത്താല്‍ സിന്ധിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഷ്താഖ് മഹറാന്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. മാത്രമല്ല, പ്രതിഷേധിച്ച് അവധിയില്‍ പോകുവാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെ കീഴ് ഉദ്യോഗസ്ഥര്‍ എല്ലാം തന്നെ അനുകരിക്കുകയും ചെയ്തു. ഇത് പാക്കിസ്ഥാന്‍ സൈന്യം സിന്ധിലെ പൊലീസിനെതിരെ പോരാട്ടത്തിന് ഒരുങ്ങുന്ന ഒരു അനുചിതമായ സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ സൈനിക തലവന്‍ ജനറല്‍ ബജ്വയുടെ ഇടപെടലുകള്‍ ഉടന്‍ ആവശ്യമാണെന്ന് പറഞ്ഞു കൊണ്ട് പിപിപി ചെയര്‍മാന്‍ ബിലവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ നീക്കം കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് തല്‍ക്കാലം ഒഴിവാക്കി.
പത്ത് ദിവസത്തിനുള്ളില്‍ തന്നെ സമര്‍പ്പിക്കപ്പെട്ട ഒരു അന്വേഷണം പൊലീസിനകത്തെ വികാരം എന്താണെന്ന് അളക്കുവാന്‍ സഹായകമായി. പൊലീസ് ഐജി തന്‍റെ പ്രതിഷേധ അവധി മാറ്റി വെച്ചു. അതോടു കൂടി സ്ഥിതി ഗതികള്‍ സംഘര്‍ഷ ഭരിതമായി തന്നെ തുടരുകയും ചെയ്തു. കറാച്ചിയിലെ സംഭവ വികാസങ്ങളെ കുറിച്ച് ക്വറ്റയില്‍ സംസാരിക്കവെ “ഭരണകൂടത്തിനു മുകളില്‍ മറ്റൊരു ഭരണകൂടം'' എന്ന അവസ്ഥയെ ഉയര്‍ത്തി കാട്ടി കൊണ്ട് മറിയം നവാസ് ഇങ്ങനെ പറയുകയുണ്ടായി: “പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനെ തട്ടി കൊണ്ടു പോയ രീതിയും ഞാന്‍ താമസിച്ച ഹോട്ടലും എന്‍റെ മുറിയും അവര്‍ റെയ്ഡ് ചെയ്ത രീതിയും ഒക്കെ'' ഇത്തരം ഒരു സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് അവര്‍ പറഞ്ഞു. അതോടൊപ്പം തന്നെ പാക്കിസ്ഥാന്‍ സൈന്യത്തിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും എതിരെ ബലൂചിലെ പ്രാദേശികര്‍ക്കുള്ള കടുത്ത രോഷത്തോട് ഇതിനെ കൂട്ടിയിണക്കി കൊണ്ട് അവര്‍ ഇങ്ങനെ കൂട്ടി ചേര്‍ത്തു: “രാജ്യത്തിന്‍റെ പെണ്‍ മക്കളുടേയും സഹോദരിമാരുടേയും മുറികള്‍ തകര്‍ക്കപ്പെടുമ്പോള്‍ എന്താണ് തങ്ങളുടെ എതിരാളികളുടെ മാനസികാവസ്ഥയെന്ന് ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് മനസ്സിലാകും. ഭരണകൂടത്തിനു മുകളിലുള്ള ഭരണകൂടത്തിന്റെ മുഖം എന്താണ് എന്ന് അവര്‍ പ്രകടിപ്പിക്കുകയായിരുന്നു.''
തെരുവുകളിലെ പ്രതിഷേധ ജ്വാലകള്‍ ഉണര്‍ത്തിയാണ് യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അധികാരം പിടിച്ചു പറ്റിയത്. മാത്രമല്ല, ഒരു വഴങ്ങുന്ന സിവിലിയന്‍ നേതാവിനെ അധികാര സ്ഥാനത്ത് ഇരുത്തി കൊണ്ട് ഭരണകൂടത്തിനു മുകളില്‍ മറ്റൊരു ഭരണകൂടമായി മാറുവാന്‍ വേണ്ടി സൈന്യത്തിലെ ഉന്നത ഓഫീസര്‍മാരും ഒളിഞ്ഞും തെളിഞ്ഞും ഇമ്രാനെ അധികാരത്തില്‍ എത്തുവാന്‍ സഹായിച്ചിരുന്നു. ഇത്തരത്തില്‍ പാക്കിസ്ഥാനിലുള്ള അധികാര സ്ഥാനത്തേയാണ് റാവല്‍പിണ്ടി-ഇസ്ലാമാബാദ് അധികാര ശ്രേണി എന്ന് വിളിക്കുന്നത്.
നിലവില്‍ ജനറല്‍ ബജ്വയുടെ കാലാവധി നീട്ടി കൊടുത്തത് സൈന്യത്തിനകത്തു തന്നെ ചില മുറുമുറുപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത സൈനിക തലവനെ തെരഞ്ഞെടുത്ത രീതിയും സൈന്യത്തിനകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിനപ്പുറത്തേക്കും ഒട്ടേറെ വെല്ലുവിളികളാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നേരിടുന്നത്. താന്‍ പാക്കിസ്ഥാനിലെ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ മുഖമാണെന്ന അദ്ദേഹത്തിന്‍റെ വാദവും ഈ പുതിയ ജനകീയ പ്രക്ഷോഭത്തിന്‍റെ തിളച്ചു മറിയുന്ന മൂശയില്‍ പരീക്ഷിക്കപ്പെടുകയാണ്. ഇതെല്ലാം ക്വറ്റയില്‍ കണ്ടതു പോലെ ജനങ്ങളുടെ രോഷാകുലമായ എതിര്‍പ്പായി രൂപം പ്രാപിക്കുവാനുള്ള ഇടയുണ്ട്. പാകിസ്ഥാനിലെ ആഭ്യന്തര സ്ഥിതി ഗതികള്‍ തിളച്ചു മറിയുകയാണെന്ന് വ്യക്തം.