ന്യൂഡൽഹി:മൂന്ന് ഏകദിനവും മൂന്ന് ടി-20യും ഉൾപ്പെടുന്ന ശ്രീലങ്ക-പാകിസ്ഥാൻ പരമ്പരക്കെത്തിയ ശ്രീലങ്കൻ ടീമിന് കറാച്ചിയിൽ നൽകിയത് രാഷ്‌ട്രപതി തലത്തിലുള്ള സുരക്ഷ. ഇരുപതോളം സുരക്ഷാ വാഹനങ്ങൾ വിന്യസിച്ചായിരുന്നു സുരക്ഷ ഒരുക്കിയത്. പാകിസ്ഥാന്‍റെ സുരക്ഷയെ ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ പരിഹസിച്ചു. കശ്‌മീരിലേത് പോലുള്ള കനത്ത സുരക്ഷ കറാച്ചിയിൽ നൽകിയെന്ന കുറിപ്പോടെ ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഗൗതം ഗംഭീര്‍ പാകിസ്ഥാനെ പരിഹസിച്ചത്.
ശ്രീലങ്കൻ ടീമിന് സുരക്ഷ; പാകിസ്ഥാനെ പരിഹസിച്ച് ഗംഭീര്‍ - srilanka pakistan cricket tournament; strict safety in pakistan
കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ശ്രീലങ്കൻ ടീമിന് ഇരുപതോളം വാഹനങ്ങൾ വിന്യസിച്ചായിരുന്നു പാകിസ്ഥാൻ സുരക്ഷ ഒരുക്കിയത്.

ശ്രീലങ്കൻ ടീമിന്‍റെ പാകിസ്ഥാൻ പര്യടനത്തിന് കൂടുതൽ സുരക്ഷയേർപ്പെടുത്തിക്കൊണ്ട് മത്സര ദിവസങ്ങളിൽ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് കാണികളിലും ശക്തമായ പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2009 മാർച്ച് മൂന്നിന് നടന്ന ആക്രമണത്തിന് ശേഷം ആദ്യമായാണ് ടീം പാകിസ്ഥാനിൽ കളിക്കുന്നത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്തായിരുന്നു ആക്രമണം. ഒരു കൂട്ടം ആയുധധാരികൾ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അന്നത്തെ ക്യാപ്റ്റൻ മഹേല ജയവർധന, കുമാർ സംഗക്കാര എന്നിവരടക്കം നിരവധി കളിക്കാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അതിന് ശേഷം പാകിസ്ഥാനിൽ ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരവും നടന്നിട്ടില്ല.