ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയവരിൽ ശാഹീൻ ബാഗ് പ്രക്ഷോഭക ബിൽകിസ് ബാനോയും. ടൈം മാഗസിൻ പുറത്തിറക്കിയ 2020ൽ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിലാണ് 82കാരിയായ ബിൽകിസ് ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന, ക്ലിനിക്കൽ മൈക്രോബയോളജി പ്രഫസർ രവീന്ദ്ര ഗുപ്ത, ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചായ് എന്നിവരും പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരാണ്.
ടൈംസ് പട്ടിക; ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഷഹീന്‍ ബാഗ് സമരത്തിലെ ബില്‍കിസ് മുത്തശിയും - ഷഹീന്‍ ബാഗ് സമരത്തിലെ ബില്‍കിസ് മുത്തശ്സിയും
ഷഹീന്‍ബാഗ് സമരത്തിലൂടെ ശ്രദ്ധ നേടിയ ബില്‍കിസ് ഷഹീന്‍ബാഗിന്‍റെ മുത്തശി എന്നാണ് അറിയപ്പെടുന്നത്. പ്രായത്തെ വകവെക്കാതെ നടത്തിയ പോരാട്ടമാണ് ബില്‍കിസ് മുത്തശിയെ പ്രതിഷേധത്തിന്‍റെ മുഖമായി മാറ്റിയത്

ഒരു കയ്യില്‍ പ്രാര്‍ത്ഥനാമാലകളും മറുകയ്യില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബില്‍കിസ് ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്ന് ടൈംസ് ലേഖനം പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ബില്‍കിസിനൊപ്പം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു പങ്കെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കുമുള്‍പ്പടെ ബില്‍കിസ് പ്രതീക്ഷയും ശക്തിയും നല്‍കി. ഇങ്ങനെ രാജ്യമെമ്പാടുമുള്ള നിരവധി പേര്‍ക്ക് അവര്‍ പ്രചോദനമായി. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നിടത്ത്, ചെറുത്തു നില്‍പ്പിന്‍റെ പ്രതീകമായി ബില്‍കിസും ഷഹീന്‍ ബാഗില്‍ ഒത്തുകൂടിയവരും മാറിയെന്നും റാണ ആയുബ് എഴുതിയ ലേഖനത്തില്‍ പറയുന്നു. തന്‍റെ സിരകളില്‍ രക്തമോടുന്നത് വരെ താന്‍ ഇവിടെ ഇരിക്കുമെന്നും, അതിനാല്‍ ഈ രാജ്യത്തെ മക്കളും, ലോകവും നീതിയുടെയും സമത്വത്തിന്‍റെയും വായു ശ്വസിക്കുന്നുവെന്നുമാണ് ബില്‍കിസ് മുത്തശ്ശി പറഞ്ഞത്, ഇങ്ങനെയുള്ള അവര്‍ അംഗീകാരങ്ങള്‍ക്ക് അര്‍ഹയാണെന്നും, അവരെ ലോകം അംഗീകരിക്കുന്നുവെന്നും ലേഖനം പറയുന്നു.
ഖുറാൻ മാത്രം വായിച്ചിട്ടുണ്ട്, ഞാൻ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല, പക്ഷെ ഇന്ന് എനിക്ക് ആവേശവും സന്തോഷവും തോന്നുന്നു. ഈ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെട്ടതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. മോദിയും തന്‍റെ മകനാണ്. അദ്ദേഹത്തെ താന്‍ പ്രസവിച്ചില്ലെങ്കിലും എന്‍റെ സഹോദരി അവനെ പ്രസവിച്ചു. അദ്ദേഹത്തിന്‍റെ ദീർഘായുസ്സിനും സന്തോഷത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതായും ബിൽകിസ് ബാനോ അംഗീകാരം ലഭിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിൽകിസ് ഡാഡി ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയാണ്. പതിനൊന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ചു. ഇപ്പോൾ അവര്‍ മരുമക്കളോടും പേരക്കുട്ടികളോടും ഒപ്പം ഷഹീൻ ബാഗിലാണ് താമസിക്കുന്നത്. പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി അംഗീകരിക്കപ്പെട്ടതിൽ ബിൽകിസ് ഡാഡിയുടെ കുടുംബവും സന്തോഷത്തിലാണ്.