പൂഞ്ച്: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ വൈകിട്ട് മൂന്നേകാലോടെയാണ് വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്.
പൂഞ്ചിലെ മെന്‍ഡാര്‍ സെക്ടറിലും ബാലാകോട്ടിലുമാണ് പാകിസ്ഥാന്‍ പ്രകോപനം ഉണ്ടായത്. ഷെല്ലാക്രമണത്തിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പാകിസ്ഥാന്‍ തുടക്കമിട്ടത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയാണെന്ന് പ്രതിരോധ സേന വക്താവ് അറിയിച്ചു.
പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കെർണി മേഖലകളിൽ പാകിസ്ഥാൻ സൈന്യം മോർട്ടാർ ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ശ്രമിച്ചു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വെടിവയ്പ്പ് മണിക്കൂറുകളോളം നീണ്ടുനിന്നെങ്കിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ വര്‍ഷം മാത്രം രണ്ടായിരത്തിലധികം തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായി കരസേനാ വക്താവ് അറിയിച്ചു. ആകെ 21 ഇന്ത്യക്കാര്‍ക്ക് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായെന്നാണ് കരസേന കണക്ക്. 2003 ലെ വെടിനിർത്തൽ ധാരണ പാലിക്കണമെന്നും നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സമാധാനം നിലനിര്‍ത്തണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവര്‍ത്തിച്ചു.