ന്യൂഡൽഹി: അതിര്‍ത്തി മേഖലയായ ഗല്‍വാനിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിപക്ഷം. കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവർ സൈനികരുടെ നിര്യാണത്തിൽ അനുശോചിച്ചു. അതേ സമയം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെയും മൗനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ഉയർത്തി. വീരമൃത്യു മരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും സോണിയ ഗാന്ധി പറഞ്ഞു.
സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ ചോദ്യം ഉയരുന്നു - സോണിയ ഗാന്ധി
കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവർ സൈനികരുടെ നിര്യാണത്തിൽ അനുശോചിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നും ഉചിതമായി പ്രതികരിക്കണമെന്നും കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. വിവരങ്ങൾ വിശദീകരിക്കാനായി കേന്ദ്ര സർക്കാർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കണമെന്ന ആവശ്യവും കോൺഗ്രസ് മുന്നോട്ട് വെച്ചു. കേന്ദ്ര സർക്കാർ ചൈനക്കെതിരെ കർശനമായ നടപടി കൈക്കൊള്ളേണ്ട സമയമാണ് ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രതികരിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അതിർത്തികൾ അതേപടി നിലനിൽക്കുമെന്ന് വിഷയത്തിൽ ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പ്രതികരിച്ചു. ബിജെപിയുടെ വെർച്വൽ റാലിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംഘർഷത്തെപ്പറ്റി രാജ്യത്തിന് വ്യക്തമായ ചിത്രം കേന്ദ്ര സർക്കാർ നൽകണമെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞു.