ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പരിശീലനം ലഭിച്ച ഒരു ലക്ഷം പുതിയ എൻ.സി.സി കേഡറ്റുകളെ അതിർത്തികളിൽ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവരിൽ മൂന്നിലൊന്ന് സ്‌ത്രീകളായിരിക്കും. അതിർത്തികളും തീരപ്രദേശങ്ങളുമാണ് സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നത്. ഇത് യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകും. അതിർത്തിപ്രദേശങ്ങളിലെ 173 ജില്ലകളിൽ കേഡറ്റുകളെ വിന്യസിപ്പിക്കും. ഇന്ത്യക്കാരുടെ ആത്മമന്ത്രമായി ആത്മനിർഭർ ഭാരത് മാറിയെന്നും രാജ്യത്തിന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 74-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഒരു ലക്ഷം എൻ.സി.സി കേഡറ്റുകളെ അതിർത്തിയിൽ വിന്യസിക്കും - സ്വാതന്ത്ര്യസമരം
പുതിയ എൻ.സി.സി കേഡറ്റുകളിൽ മൂന്നിലൊന്ന് സ്‌ത്രീകളായിരിക്കുമെന്നും അതിർത്തിപ്രദേശങ്ങളിലെ 173 ജില്ലകളിൽ ഇവരെ വിന്യസിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അസംസ്‌കൃത വസ്‌തുക്കൾ കയറ്റുമതി ചെയ്യുന്നതും ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ എത്രനാൾ തുടരുമെന്നും ഒരു സ്വാശ്രയ ഇന്ത്യക്കായി എല്ലാവരും തയ്യാറാകണമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വർഷം വൻ വിദേശനിക്ഷേപത്തിന് കാരണമായ കേന്ദ്രസർക്കാരിന്‍റെ നിരവധി പരിഷ്‌കരണ നടപടികൾ അദ്ദേഹം ഉയർത്തിക്കാട്ടി. സ്വാതന്ത്ര്യസമര സേനാനികൾക്കും സുരക്ഷാ സേനാംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും ആത്മീയ തത്ത്വചിന്തകനുമായ അരബിന്ദോ ഘോസിനെ അനുസ്‌മരിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ അഭിനന്ദിക്കുന്നു. 130 കോടി ജനങ്ങളുടെ നിരന്തരമായ പരിശ്രമത്തിലൂടെയും സഹകരണത്തിലൂടെയും കൊവിഡ് പോരാട്ടത്തിൽ രാജ്യം വിജയിക്കും. സ്വാശ്രയ ഇന്ത്യയെക്കുറിച്ചുള്ള നിരവധി വെല്ലുവിളികൾ അംഗീകരിച്ചിട്ടുണ്ട്, ഈ വെല്ലുവിളികൾക്ക് രാജ്യത്തെ പൗരന്മാർ തന്നെ പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ മന്ത്രം സാധാരണക്കാരുടെ ശബ്‌ദമായിരിക്കണം. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ സ്വതന്ത്രമായി വിൽക്കാൻ സാധിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വേരോടെ പിഴുതെറിയാൻ വിവിധ ഭരണാധികാരികൾ വർഷങ്ങളായി ശ്രമിച്ചിരുന്നു. ഇവർക്കെതിരെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു സ്വാതന്ത്ര്യസമരമെന്നും പ്രധാനമന്ത്രി പറഞ്ഞു.