ഭുവനേശ്വർ: കൊവിഡ് -19 പരിശോധന നടത്താൻ സ്വകാര്യ ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, ലബോറട്ടറികൾ എന്നിവക്ക് അനുമതി നൽകി ഒഡിഷ സർക്കാർ. റാപ്പിഡ് ആന്‍റിജൻ, ആർടി-പിസിആർ രീതിയിലുള്ള പരിശോധനകള്‍ക്കാണ് അനുമതി. പരിശോധന നടത്തുന്നതിനായി സാമ്പിൾ ടെസ്റ്റുകൾ നടത്തുന്നതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഐസിഎംആർ നോർമുകൾ പാലിക്കേണ്ടതുണ്ട്. പരിശോധനയുടെ ഫലം ആദ്യം സംസ്ഥാന അധികാരികളെ അറിയിക്കുമെന്നും 24 മണിക്കൂറിനുശേഷം വ്യക്തിയെ അറിയിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. റാപ്പിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിനായി സ്വകാര്യ സ്ഥാപനങ്ങൾക്ക് പരമാവധി 450 രൂപ ഈടാക്കാം. ആർടി-പിസിആർ പരിശോധനക്ക് 2,200 രൂപയാണ് ഈടാക്കുന്നത്. നഴ്‌സിങ് ഹോമുകൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ ഒഡിഷ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് (കൺട്രോൾ ആന്‍റ് റെഗുലേഷൻ) നിയമം 1990 പ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഒഡിഷയിൽ ഇതുവരെ 5,28,708 സാമ്പിൾ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇതിൽ 33,479 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.