ഒറ്റ-ഇരട്ട അക്ക ഗതാഗത നിയന്ത്രണം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കും
പുതിയ വ്യവസ്ഥ പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകൾ, ഗതാഗത സ്ഥാപനങ്ങൾ തുടങ്ങിയ 21 സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തും.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‍റെ 12 ദിവസത്തെ ഒറ്റ-ഇരട്ട അക്ക ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കാന്‍ തീരുമാനം. എന്നാല്‍ നഗരത്തിലെ സ്വകാര്യ ഓഫീസുകൾക്ക് തീരുമാനം ബാധകമായിരിക്കില്ല. പരീക്ഷണ ഘട്ടമായതുകൊണ്ടാണ് സ്വകാര്യ ഓഫീസുകളെ ഒഴിവാക്കിയതെന്നും എന്നാല്‍ വരുംകാലങ്ങളില്‍ അവര്‍ക്കും സമയക്രമീകരണം ബാധകമാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. സാധാരണഗതിയില്‍ നഗരത്തിലെ 75 ശതമാനം സര്‍ക്കാര്‍ ഓഫീസുകളും രാവിലെ 9.30 മുതല്‍ 6 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകൾ, ഗതാഗത സ്ഥാപനങ്ങൾ തുടങ്ങിയ 21 സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10.30 മുതല്‍ വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തും. ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നവംബര്‍ 4-15 കാലയളവില്‍ മാത്രമായിരിക്കും വ്യവസ്ഥ ബാധകം. അന്തരീക്ഷ മലിനീകരണത്തോത് കുറക്കുന്നതിന്‍റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാര്‍ ഒറ്റ-ഇരട്ട അക്ക ഗതാഗതനിയന്ത്രണം വീണ്ടും നടപ്പാക്കുന്നത്.