ന്യൂഡൽഹി: "ബോബിഷയോതർ ഭൂത് " എന്ന ബംഗാളി സിനിമയുടെ പ്രദർശനം തടസപ്പെടുത്തിയതിന് മമതാ സർക്കാരിനെതിരെ 20 ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി ഉത്തരവ്.
സംസ്ഥാന വ്യാപകമായി സിനിമയുടെ പ്രദർശനം തടസപ്പെടുത്തിയതിനെതിരേ നിർമ്മാതാവ് കല്ല്യാൺ മോയ് ബില്ലി ചാറ്റർജി സമർപ്പിച്ച പരാതിയിലാണ് കോടതി വിധി. ഫെബ്രുവരി 15 നാണ് സിനിമ റിലീസ് ചെയ്തത്.
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സിനിമാ പ്രദർശനം തടസപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്നാണ് കോടതിയുടെ നിരീക്ഷണം. ബംഗാൾ സർക്കാർ 20 ലക്ഷം രൂപ പിഴ അടക്കണമെന്നും ഈ തുക നിർമ്മാതാവിന് നൽകണമെന്നുമാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി വിധി.
"ബോബിഷയോതർ ഭൂത്" എന്ന സിനിമ പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പശ്ചിമബംഗാൾ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് തിയേറ്ററുകളിൽ നിന്നും സിനിമ പിൻവലിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസിനെയും സർക്കാരിനെയും വിമർശിക്കുന്ന പ്രമേയമായതിനാലാണ് സിനിമയുടെ പ്രദർശനം തടസപ്പെടുത്തിയതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.