ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടാൽ നമ്മുടെ രാജ്യം ചൈനയുടേതാകും. അവര്‍ സൃഷ്ടിച്ച ദുരന്തം, ലോകത്താകമാനം ഉണ്ടായ ആ ദുരന്തത്തിന് ഞാന്‍ ബൈഡനില്‍ നിന്ന് വ്യത്യസ്തമായി അവരോട് തീര്‍ത്തും കണക്കു ചോദിക്കും- റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ തന്‍റെ ഔദ്യോഗിക പുനര്‍നാമനിര്‍ദേശ പ്രസംഗ വേളയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നമ്മുടെ കമ്പനികളും തൊഴില്‍ അവസരങ്ങളുമെല്ലാം നമ്മുടെ രാജ്യത്ത് തന്നെ തുടരുമെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തും. ശ്രദ്ധിച്ചാൽ കുറച്ചു കാലമായി ഞങ്ങള്‍ അത് ചെയ്തു വരുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് കാണാം. ജോ ബൈഡന്‍റെ അജണ്ട 'മെയ്ഡ് ഇന്‍ ചൈന ആണ്'. എന്നാല്‍ എന്‍റെ അജണ്ട 'മെയ്ഡ് ഇന്‍ യുഎസ്എ' ആണ്,'' പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ എതിരാളിയായി മത്സരിക്കുന്ന മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെ ലക്ഷ്യമിട്ടു കൊണ്ട് ട്രംപ് ഇങ്ങനെ കൂട്ടി ചേര്‍ത്തു.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ചൈനയും തമ്മിലുള്ള നയ തന്ത്ര ബന്ധം പുനസ്ഥാപിക്കപ്പെട്ട 1979നു ശേഷം ബീജിങ് സന്ദര്‍ശിച്ച ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ യുവ സെനറ്റര്‍ എന്ന നിലയില്‍ ബൈഡന്‍ ഉണ്ടായിരുന്നു. ഒബാമയുടെ ഭരണ കാലത്ത് വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ “ഉയര്‍ന്നു വരുന്ന ചൈന ഒരു നല്ല സംഭവ വികാസമാണ്'' എന്ന് അക്കാലത്ത് നില നിന്നിരുന്ന വികാരം പങ്കിടുകയും ചെയ്തിരുന്നു ബൈഡന്‍. ബൈഡന്‍റെ നാമ നിര്‍ദേശം സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ ചൈനയെ കുറിച്ചോ റഷ്യയെ കുറിച്ചോ മറ്റ് വിദേശ നയങ്ങളെ കുറിച്ചോ ഒന്നും തന്നെ പരാമര്‍ശം ഉണ്ടായില്ല. എന്നാല്‍ മുന്‍പ് നടന്ന ഒരു ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രാഥമിക സംവാദത്തില്‍ അദ്ദേഹം ചൈനയുടെ പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ “കൊള്ളക്കാരന്‍” എന്ന് വിളിച്ചിരുന്നു.
ട്രംപും ബൈഡനും വൈറ്റ് ഹൗസ് പിടിച്ചടക്കുന്നതിനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കവെ നയ രൂപീകരണക്കാര്‍ക്കും അമേരിക്കന്‍ വോട്ടര്‍മാര്‍ക്കും ഇടയില്‍ ചൈന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുന്നുവോ? അമേരിക്കയുടെ ചൈനയുമായുള്ള ബന്ധം ഏറ്റുമുട്ടലിന്‍റെ പാതയില്‍ തന്നെ തുടരുമോ? നവംബറില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നു കഴിഞ്ഞാലും അത് ശത്രുതാപരമായി തുടരുമോ? ഭാവിയിലെ ചൈന-അമേരിക്ക ബന്ധങ്ങള്‍ എങ്ങനെയായിരിക്കും ഇന്ത്യയെ ബാധിക്കുക? #ബാറ്റില്‍ഗ്രൗണ്ട് യുഎസ്എ2020 എന്ന പരമ്പരയുടെ ഈ എപ്പിസോഡില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചില പ്രശ്‌നങ്ങളാണ് ഇവയെല്ലാം. മഹാമാരി കൈകാര്യം ചെയ്ത രീതിയുടെ പേരില്‍ നേരിടുന്ന കടുത്ത വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി ചൈനക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണോ ട്രംപ് എന്ന് മുതിര്‍ന്ന പത്ര പ്രവര്‍ത്തക സ്മിതാ ശര്‍മ്മ ചോദിക്കുന്നു.
യുഎസ് തെരഞ്ഞെടുപ്പുകളില്‍ ചൈന കഥാപാത്രമായി വരുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. യുഎസ് തെരഞ്ഞെടുപ്പുകളിലെല്ലാം എല്ലാവര്‍ക്കും അടിക്കാനുള്ള ഇരയായി ചൈന മാറുന്നതും അസാധാരണമായ കാര്യമല്ല. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍ വരുമ്പോള്‍. ചില സമയത്തൊക്കെ തന്ത്രപരമായ കാര്യങ്ങള്‍ വരുമ്പോഴും ആര് അവരെ നേരിടും എന്നുള്ള ചോദ്യം ഉയരാറുണ്ട്. പ്രസിഡന്‍റ് ട്രംപ് അത് ഒരു പ്രശ്‌നമാക്കി മാറ്റുവാന്‍ ഉണ്ടായ ഭാഗികമായ കാരണം അദ്ദേഹം കൊവിഡിന്‍റെ കാര്യത്തില്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നതിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നതു കൊണ്ടാണ് എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ചൈനയെ ഇരു ഭാഗത്തും മുന്നില്‍ നിര്‍ത്തി കൊണ്ട് അവരെ കൊവിഡിന്‍റെ ഉത്തരവാദികളാക്കി പ്രശ്‌നത്തില്‍ നിന്നും തലയൂരാമെന്നുള്ള തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്,'' വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ തന്‍വി മദന്‍ പറയുന്നു.
അതുകൊണ്ടാണ് അദ്ദേഹം അതിനെ ചൈനാ വൈറസ് എന്ന് വിളിക്കുന്നത് തന്നെ. നോക്കൂ ഇത് ചൈനക്കാര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്ന് ഒരു പരിധിവരെ പറഞ്ഞു വെക്കുകയുമാണ് ചെയ്യുന്നത്. മാത്രമല്ല, ഇക്കാര്യത്തില്‍ ചൈനയെ വ്യത്യസ്തമായ വഴികളിലൂടെയാണ് തന്‍റെ ഭരണകൂടം നേരിടുന്നത് എന്നും അദ്ദേഹം പറയാന്‍ ആഗ്രഹിക്കുന്നു. അത് രാഷ്ട്രീയപരമായി വിജയിക്കുന്ന ഒരു നീക്കമാണെന്ന് അദ്ദേഹം കരുതുന്നുണ്ട്. ഭാഗികമായി അത് കൊവിഡുകൊണ്ടു മാത്രമല്ല. പ്രത്യേകിച്ച് വ്യാപാരത്തിന്‍റെയും കൂടി വിഷയമാണ് അത്. അവര്‍ക്കു മുന്നില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ പശ്ചാത്തലത്തിൽ, താന്‍ ചൈനയെ നേരിടുന്നു എന്ന് തന്‍റെ ഭാഗത്ത് നില്‍ക്കുന്നവരില്‍ തോന്നല്‍ ഉളവാക്കിയാല്‍ അത് ആകര്‍ഷകമായിരിക്കും എന്ന് അദ്ദേഹം കരുതുന്നുമുണ്ട്,'' തന്‍വി മദന്‍ കൂട്ടി ചേര്‍ത്തു.
ബൈഡനു വേണ്ടി “ചൈനയെ എതിര്‍ക്കല്‍ കെണി” ട്രംപ് ഒരുക്കിയിട്ടുണ്ടെങ്കില്‍ ബീജിങ്ങിനെതിരെയുള്ള ശബ്ദവും അതിന്‍റെ സ്വരവുമെല്ലാം കടുപ്പമാക്കുവാന്‍ റിപ്പബ്ലിക്കന്മാര്‍ നിര്‍ബന്ധിതരാകുന്നുണ്ടോ എന്നുള്ളതാണ് പ്രചാരണത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. അതോടൊപ്പം തന്നെ അദ്ദേഹം അധികാരം നില നിര്‍ത്തിയാല്‍ ചൈനയ്ക്കു മേല്‍ ഇപ്പോള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം തുടരുമോ എന്നും ചോദ്യമുണ്ട്.
അത്തരമൊരു സ്വരത്തിന്‍റെ കാര്യം കണക്കിലെടുക്കുമ്പോള്‍ എനിയ്ക്ക് തോന്നുന്നത് റിപ്പബ്ലിക്കന്മാരുടെ ട്രമ്പ് ഭരണകൂടം തിരിച്ചു വന്നാല്‍ പോലും അവര്‍ ഒരു പരിധി വരെ അതിന്റെ ശക്തി കുറയ്ക്കുമെന്നാണ്. അതേ സമയം ഡമോക്രാറ്റുകള്‍ മനുഷ്യാവകാശവും അതുപോലുള്ള വിഷയങ്ങളും സംബന്ധിച്ച് കൂടുതല്‍ സംസാരിക്കാനാണ് സാധ്യത. പക്ഷെ ആര്‍ക്കും മൂടിവെയ്ക്കാന്‍ പറ്റാത്ത തരത്തില്‍ ഇരു കൂട്ടരും തമ്മിലുള്ള വ്യത്യാസം അല്ലെങ്കില്‍ വിടവ് ഏറെ ആഴത്തിലുള്ളതായി മാറിയിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഭൂ രാഷ്ട്രീയം ആണ് ഇവിടെ അടിസ്ഥാന വിഷയം. അമേരിക്കയുടെ മേധാവിത്വം ആണ് അടിസ്ഥാന പ്രശ്‌നം. അമേരിക്കയിലെ ഒരു നേതാവും അക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറാവുകയില്ല. കാരണം അമേരിക്കയുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്നിടത്തൊന്നും നിര്‍ത്താന്‍ പോകുന്നില്ല ചൈന എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,'' ദക്ഷിണ കൊറിയയിലും കാനഡയിലും ഇന്ത്യയുടെ നയ തന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള വിഷ്ണു പ്രകാശ് പറഞ്ഞു.
“ഡമോക്രാറ്റുകള്‍ ചൈനയെ കുറിച്ച് വ്യത്യസ്തമായ രീതിയിലാണ് സംസാരിച്ചു വരുന്നത്. ഡമോക്രാറ്റ്‌സ് നാഷണല്‍ കണ്‍വെന്‍ഷനില്‍ തന്‍റെ ആദ്യ പ്രസംഗത്തില്‍ ഒരു പക്ഷെ ബൈഡന്‍ അതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടുണ്ടാവില്ല. പക്ഷെ മറ്റ് വേദികളിലും പ്രസ്താവനകളിലും എല്ലാം നോക്കിയാല്‍ അവരും “ഞങ്ങള്‍ ചൈനയോട് കടുത്ത സമീപനമായിരിക്കും സ്വീകരിക്കുക” എന്ന് പറയുന്നത് കേള്‍ക്കാം. പക്ഷെ വ്യത്യസ്തമായ രീതികളിലായിരിക്കും അത്. തന്ത്രപരമായ ഭാഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടും, സഖ്യ കക്ഷികളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചും, സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചു കൊണ്ടും, അമേരിക്കയിലെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തിയും, മാന്യമായ വ്യാപാരമെന്ന് അവര്‍ വിളിക്കുന്ന രീതികളിലൂടെയും ഒക്കെയായിരിക്കും അവരത് ചെയ്യുക. ചൈനയെ സംബന്ധിച്ച് ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും ശരി, കുറെ കൂടി വിശാലമായ ആഗോള തലത്തിലെ വിദേശ നയങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് അവര്‍ വോട്ട് ചെയ്യാനിടയുണ്ട്. എന്തൊക്കെ തന്നെയായാലും ഈ തെരഞ്ഞെടുപ്പ് പ്രസിഡന്റ് ട്രമ്പിനെ കുറിച്ച് നിങ്ങള്‍ എന്തു കരുതുന്നു എന്നുള്ള ചോദ്യത്തെ പ്രധാനമായും അടിസ്ഥാനപ്പെടുത്തി കൊണ്ടായിരിക്കും നടക്കുക,'' ഫെയ്റ്റ്ഫുള്‍ ട്രയാങ്കിള്‍: ഹൗ ചൈന ഷെയ്പ്ഡ് യു എസ്- ഇന്ത്യ റിലേഷന്‍സ് ഡൂറിങ്ങ് ദ കോള്‍ഡ് വാര്‍ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയായ തന്‍വി മദന്‍ പറയുന്നു.
ജൂലായില്‍ അസോസിയേറ്റ് പ്രസ്സ് നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപ് കോവിഡ് കൈകാര്യം ചെയ്തതിനെ 61 ശതമാനം അമേരിക്കക്കാരും അംഗീകരിക്കുന്നില്ല കാണുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ അമേരിക്കക്കാര്‍ (66 ശതമാനം) ചൈന ഈ മഹാമാരിയെ കൈകാര്യം ചെയ്ത രീതിയെ അംഗീകരിക്കുന്നില്ല എന്നും വോട്ടെടുപ്പ് വ്യക്തമാക്കി. ഇതിനു പുറമെ ഈയിടെ നടന്ന മറ്റൊരു അഭിപ്രായ വോട്ടെടുപ്പില്‍ 73 ശതമാനം അമേരിക്കക്കാര്‍ ചൈനയെ കുറിച്ച് മോശം വീക്ഷണമാണ് രേഖപ്പെടുത്തിയത്. അതുപോലെ തന്നെയാണ് യുഎസ് കോണ്‍ഗ്രസ്സിലും അതി ശക്തമായ ചൈനാ വിരുദ്ധ വികാരം ഇരു കൂട്ടരും പുലര്‍ത്തി വരുന്നത്. ഒരു പക്ഷെ ഈ രാഷ്ടീയ ആക്രമണങ്ങളെയെല്ലാം നയിക്കുന്നതും ഈ വികാരമായിരിക്കാം. രാഷ്ട്രീയ ശരി പുലര്‍ത്താത്തവനും, രാഷ്ട്രീയമായി ഗുണവിശേഷമില്ലാത്തവനുമായ ട്രംപ് ചൈനയോടുള്ള സമീപനത്തില്‍ സ്ഥിരത നില നിര്‍ത്തുമോ?
“ട്രംപിന്‍റെ ഭരണകൂടത്തിന്‍റെ വീക്ഷണങ്ങളില്‍ സ്ഥിരതയുടേതായ ഒരു നൂലുണ്ടെങ്കില്‍ അത് ചൈനയെ സംബന്ധിച്ചുള്ള അവരുടെ കാഴ്ചപ്പാടില്‍ മാത്രമാണുള്ളത്. 2018-ല്‍ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രസംഗത്തില്‍ മൈക് പെന്‍സ് ചൈനക്കെതിരെ അക്ഷരാര്‍ത്ഥത്തില്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ ഞാന്‍ വളരെ അധികം സന്ദേഹിയായി മാറിയിരുന്നു. ഞാന്‍ ഒരിക്കലും അത്തരമൊരു ഭാഷ എവിടെയും കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ല. യുഎസിനോടൊപ്പം കണ്ണുമടച്ച് കൂട്ടു കൂടി, വ്യവസ്ഥയുടെ ആനുകൂല്യമെല്ലാം കൈപറ്റിയ ശേഷം ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ട് അമേരിക്കയെ തന്നെ ലക്ഷ്യമിടുകയും ചെയ്യുന്നു എന്നായിരുന്നു അടിസ്ഥാനപരമായി അന്നത്തെ ആരോപണം. കോവിഡിനു മുന്‍പായിരുന്നു അത്. അതിനാല്‍ വളരെ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ് അതെന്ന് ഞാന്‍ കരുതുന്നു,'' വിഷ്ണു പ്രകാശ് പറഞ്ഞു.
സ്ഥിരതയോടെയുള്ള ഒരു സമീപനം മുമ്പ് ഉണ്ടായിട്ടുണ്ട്. പ്രസിഡന്‍റ് ട്രംപ് കളിക്കുന്ന നല്ല പൊലീസുകാരനും മോശം പൊലീസുകാരനും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന കഥയിലാണ് അത്. ഷി ജിന്‍പിങ് നല്ല മനുഷ്യനാണ്. മറ്റുള്ളവരെല്ലാം മോശക്കാരും. പക്ഷെ ഇപ്പോഴത് നേരെയുള്ളതും ഇടുങ്ങിയതുമായിരിക്കുന്നു. മുഴത്തിനു മുഴത്തിന് അവര്‍ ചൈനയെ ലക്ഷ്യമിടുന്നു. ഷി ജിന്‍പിങ് അമിതാധികാരം കാട്ടുന്നു. അദ്ദേഹം യു എസ് മേധാവിത്വത്തെ തുറന്ന് ഭീഷണിപ്പെടുത്തുന്നു, സൈനികമായും സാങ്കേതികപരമായും എന്നൊക്കെയാണ് അതിപ്പോള്‍,'' വിദേശ കാര്യ മന്ത്രാലയത്തിലെ ഈ മുന്‍ വക്താവ് കൂട്ടി ചേര്‍ക്കുന്നു.
ഞാന്‍ അമേരിക്കന്‍ ജനതക്ക് നല്‍കിയ വാക്കുകള്‍ പാലിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത കരുത്തുറ്റതും ധീരമായതും ശക്തവും ആഞ്ഞടിക്കുന്നതുമായ നടപടികളാണ് ചൈനക്കെതിരെ കൈകൊണ്ടത്, ആര്‍എന്‍സിയിലെ പ്രസംഗത്തില്‍ ട്രംപ് അവകാശപ്പെട്ടു. നിയന്ത്രണ രേഖയിലെ സംഘര്‍ഷവും ഗല്‍വാന്‍ കലാപവും മൂലം ഇന്ത്യാ-ചൈനാ ബന്ധങ്ങള്‍ അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍, അമേരിക്ക ചൈനക്കെതിരെ ആഞ്ഞടിക്കുന്നതും വ്യാപാര ബന്ധം വേര്‍പെടുത്തുവാന്‍ ശ്രമിക്കുന്നതുമെല്ലാം മൂല്യമുള്ള കാര്യങ്ങൾ തന്നെയോ? അതോ അത് ഇന്ത്യക്ക് വെല്ലുവിളി നല്‍കുന്നതാണോ?
“1980കള്‍ മുതല്‍ തന്നെ മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്ന മറ്റ് ചില സമീപനങ്ങളും ട്രംപിന്‍റെതായിട്ടുണ്ട്. സഖ്യങ്ങളെ കുറിച്ചും വ്യാപാരത്തെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചും എല്ലാം അദ്ദേഹത്തിന് ശക്തമായ വീക്ഷണങ്ങളുണ്ട്. അത്തരം ചിന്തകള്‍ ഒക്കെയും വിലമതിക്കപ്പെടും എന്ന് അദ്ദേഹത്തിന് തോന്നലുണ്ട് എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വ്യാപാരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ തോന്നലുകള്‍ അദ്ദേഹത്തെ കൂടുതല്‍ മത്സര സ്വഭാവമുള്ളവനാക്കും. പക്ഷെ “ട്രംപുണ്ടല്ലോ അതു കൊണ്ട് നമുക്ക് ഒരു കരാര്‍ രൂപപ്പെടുത്തിക്കളയാ”മെന്ന് പറഞ്ഞു കൊണ്ട് ചൈന മുന്നോട്ട് വരുന്നതും അപ്പോള്‍ നമുക്ക് കാണാന്‍ കഴിയും,'' തന്‍വി മദന്‍ പറഞ്ഞു.
കഴിഞ്ഞ ജൂലായില്‍ യുഎസ് ആഭ്യന്തര സെക്രട്ടറി മൈക്കല്‍ ആര്‍ പോംപിയൊ “സമാന മനസ്‌കരായ രാജ്യങ്ങളുടെ പുതിയ ഒരു സംഘം, ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു സഖ്യം'' രൂപീകരിക്കണം ചൈനയെ നേരിടുന്നതിന് എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. പക്ഷെ ഇന്ത്യയില്‍ നിന്ന് അതിന് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇന്‍ഡോ-പസഫിക് തന്ത്രം മുതല്‍ പ്രതിരോധ കരാറുകള്‍ക്കും, സഖ്യ കക്ഷികളും പങ്കാളികളുമൊത്തുള്ള സൈനികാഭ്യാസങ്ങള്‍ക്കും ഒക്കെ കൂടുതല്‍ കരുത്തും മൂര്‍ച്ഛയുമൊക്കെ നല്‍കലുമൊക്കെയായി അമേരിക്ക, മേധാവിത്വം പുലര്‍ത്തുന്ന ചൈനയെ നേരിടുമോ, അതോ നവംബറിനു ശേഷം അവര്‍ പഴയ പടി കാര്യങ്ങളിലേക്ക് കടക്കുമോ?
“ട്രംപായാലും ബൈഡനായാലും ശരി, നിങ്ങള്‍ക്ക് വ്യത്യസ്തമായ സാഹചര്യങ്ങള്‍ കാണാവുന്നതാണ്. അങ്ങേയറ്റം മത്സര സ്വഭാവമുള്ളതും എന്നാല്‍ സഖ്യങ്ങളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ബിഡന്‍ ഭരണകൂടത്തെയായിരിക്കും നിങ്ങള്‍ കാണുക. അല്ലെങ്കില്‍ മഹാമാരിയും കാലാവസ്ഥാ മാറ്റവും പോലുള്ള പ്രശ്‌നങ്ങളില്‍ ചൈനയോട് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു പറയുന്ന ബിഡന്‍ ഭരണകൂടത്തേയും കാണാന്‍ ഇടയായേക്കും. അതിനാല്‍ അവരുടെ ഉല്‍കണ്ഠകളേയും നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട് എന്ന് അവര്‍ പറയുന്നത് കേള്‍ക്കാന്‍ ഇടവരും. അപ്പോള്‍ വ്യത്യസ്ത സാഹചര്യങ്ങളെ കുറിച്ച് ആലോചിക്കുകയും പ്രവചിക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടത്തില്‍ ആരൊക്കെ എന്തൊക്കെ വേഷങ്ങളില്‍ നിയമിക്കപ്പെടും എന്നുള്ള നിര്‍ണായകമായ കാര്യം നിങ്ങള്‍ നോക്കി കാണേണ്ടി വരും.” തന്‍വി മദന്‍ അടിവരയിട്ട് പറഞ്ഞു.