കേരളം

kerala

കൂല്‍ഭൂഷണിന് വേണ്ടി സഹായം ആവശ്യപ്പെടും; അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍

By

Published : Sep 12, 2019, 5:01 PM IST

അന്താരാഷ്‌ട്ര നീതിന്യായകോടതിയുടെ നിര്‍ദ്ദേശാനുസരണം സെപ്‌റ്റംബര്‍ 2ന് കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്‌ചയ്ക്ക് അനുമതി നല്‍കിയിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന് ഒരിക്കല്‍കൂടി നയതന്ത്രസഹായം അനുവദിക്കില്ലെന്ന് പാകിസ്‌ഥാന്‍

ഇസ്ലാമാബാദ് :കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാനുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തും. ജാദവിന്‍റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വിധി പൂര്‍ണമായും നടപ്പിലാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കരസേനാ മേധാവി വ്യക്തമാക്കി.

അതേസമയം, രണ്ടാമതൊരു നയതന്ത്രസഹായം കൂടി ഇനി അനുവദിക്കില്ലെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറയുന്നത്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ നിര്‍ദ്ദേശാനുസരണം സെപ്‌റ്റംബര്‍ 2ന് കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗരവ് അലുവാലിയയുമായി കൂടിക്കാഴ്‌ചയ്ക്ക് അനുമതി നല്‍കിയിരുന്നു. അതിനാല്‍ രണ്ടാമതൊരു അവസരം നല്‍കില്ലെന്നാണ് പാകിസ്ഥാന്‍റെ വാദം. ഇവരുടെ കൂടിക്കാഴ്‌ചയിലെ മുഴുവന്‍ വിശദാംശങ്ങളും പാകിസ്ഥാൻ റെക്കോര്‍ഡ് ചെയ്‌തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്‍ചയാണ് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധേയമാക്കിയ പാക് പട്ടാള കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്‍തത്. ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തങ്ങളുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പാകിസ്ഥാന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

2016 മാര്‍ച്ചില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലായിരുന്ന കുല്‍ഭൂഷനെ തട്ടികൊണ്ട് പോയി പാകിസ്ഥാൻ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ചാരവൃത്തിയും ഭീകരവാദവുമാരോപിച്ച് കഴിഞ്ഞവര്‍ഷം പാകിസ്‌ഥാന്‍ കുല്‍ഭൂഷണന് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പട്ടാള കോടതി വിധി വന്നത്. ശിക്ഷ നടപ്പാക്കരുതെന്നും ജാദവിനെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 തവണയാണ് ഇന്ത്യ അപേക്ഷ നല്‍കിയത്. എല്ലാ അപേക്ഷകളും നിരസിക്കപ്പെട്ടു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details