ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളായ നേതാക്കളും തമ്മില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ അമിത് അഗ്‌നിഹോത്രിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഹരീഷ് റാവത്ത് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ചോദ്യം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ 23 മുതിര്‍ന്ന നേതാക്കള്‍ എഴുതിയ കത്ത് ഏറെ രാഷ്‌ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരായ നേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?
ഒരുപാട് ചെറുപ്പക്കാരെ നേതൃസ്ഥാനങ്ങളിലേക്കെത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്ദിര ഗാന്ധിയുടെ കാലത്ത് ഒരുപാട് ചെറുപ്പക്കാര്‍ പാര്‍ട്ടിയിലേക്കെത്തിയിരുന്നു. കമല്‍ നാഥിനെപ്പോലെയുള്ള ഇന്നത്തെ കരുത്തനായ നേതാക്കൻമാരെ പാര്‍ട്ടിയിലെത്തിച്ചത് സഞ്ജയ് ഗാന്ധിയാണ്. പിന്നാലെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയപ്പോള്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക് എന്നിവര്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി. സത്യത്തില്‍ രാജീവ് ഗാന്ധിയുടെയും, സഞ്ജയ് ഗാന്ധിയുടെയും കാലത്ത് പാര്‍ട്ടിയിലെത്തിയ ഈ ചെറുപ്പക്കാരെല്ലാം ഇന്ന് രാജ്യത്തെ കരുത്തരായ നേതാക്കൻമാരാണ്. ഞങ്ങള്‍ക്ക് ശേഷം അവിനാഷ് പാണ്ഡേ, നേതൃനിരയിലേക്കെത്തി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായിരിക്കുന്ന സമയത്താണ് രാജീവ് സതവ് , ഗൗരവ് ഗൊഗോയ് തുടങ്ങിയ കഴിവുറ്റ ചെറുപ്പക്കാര്‍ പാര്‍ട്ടിയുടെ മുൻ നിരയിലേക്ക് എത്തിയത്.
പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരായ നേതാക്കളും തമ്മില്‍ യാതൊരു തര്‍ക്കങ്ങളുമില്ല. പുതിയ തലമുറയെ സ്വീകരിക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും ഞങ്ങള്‍ തയാറാണ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടേത് പോല ചുരുക്കം ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. ചെറിയ കാലഘട്ടത്തിനുള്ളില്‍ തന്നെ പാര്‍ട്ടിയില്‍ മികച്ച സ്ഥാനം ലഭിച്ചയാളാണ് സിന്ധ്യ. ഇപ്പോള്‍ എന്‍റെ കാര്യം തന്നെ നോക്കിയാല്‍ 1980ലാണ് ഞാൻ ആദ്യം എംപി ആകുന്നത്. ജ്യോതിരാധിത്യ സിന്ധ്യയുടെ പിതാവും ഞാനും ഒരേ സമയത്ത് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളുകളാണ്. തുടര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാൻ ഒരു മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് ചെയ്‌തത്. എന്നാല്‍ ആ ക്ഷമ കാണിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ തയാറായില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോയി. കുറച്ചു ക്ഷമ കാണിച്ചിരുന്നെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താമായിരുന്നു.
ചോദ്യം: പിന്നെ എന്തുകൊണ്ടാണ് കത്തെഴുതിയെന്ന കാരണത്താല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ ഗുലാം നബി ആസാദിനെ സംഘം ചേര്‍ന്ന് വിമര്‍ശിച്ചത്?
കത്തെഴുതിയല്ല ആ പ്രശ്‌നം. എന്നാല്‍ ആ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗങ്ങളെ നിരാശരാക്കിയത്. സത്യത്തില്‍ അവര്‍ക്ക് അത് വലിയ അത്ഭുതമായിരുന്നു. ആസാദ് വളരെ മുതിര്‍ന്ന ഒരു നേതാവാണ്. ആസാദ്, അഹമ്മദ് പട്ടേല്‍, അംബിക സോണി എന്നിവര്‍ക്ക് പാര്‍ട്ടിയില്‍ വലിയ സ്ഥാനമാണുള്ളത്. ഞങ്ങളെല്ലാം അവരെ ബഹുമാനിക്കുന്നവരാണ്. ഞങ്ങള്‍ക്കുണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്ന നേതാക്കൻമാരാണ് ഇവര്‍. അപ്പോള്‍ കത്ത് പുറത്തായതിന് പിന്നില്‍ ആസാദാണെന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്‌തതെന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെടുകയാണുണ്ടായത്.
സോണിയ ഗാന്ധിയെ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ആയിരുന്നു ആസാദ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പരിഗണക്കപ്പെട്ടേനെ. എന്നാല്‍ പാര്‍ട്ടിക്കെതിരെ നാനാഭാഗത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായത് ഞങ്ങളെ വിഷമത്തിലാക്കി. ആ വിഷമമാണ് വര്‍ക്കിങ് കമ്മറ്റിയില്‍ വെളിപ്പെട്ടത്. ആസാദിനെതിരെ മാത്രമായിരുന്നില്ല അതിലുപരി കത്ത് പുറത്തായതിലായിരുന്നു ഞങ്ങള്‍ പ്രതിഷേധമുണ്ടായിരുന്നത്. എന്നാല്‍ എല്ലാവരുടെ ആശങ്കകള്‍ക്കും പരിഹാരം കാണുമെന്ന് സോണിയ ഗാന്ധി പറഞ്ഞതോടെ ആ പ്രശ്‌നങ്ങള്‍ അവസാനിച്ചു.
ചോദ്യം: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ പാര്‍ട്ടിക്കുള്ളിലെ നിലപാട് എന്താണ്?
അദ്ദേഹം തിരിച്ചുവന്നാല്‍ ഉടന്‍ തന്നെ വര്‍ക്കിങ് കമ്മറ്റി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കും. രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് സ്ഥാനമേറ്റെടുക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളുടെ മാത്രമല്ല പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും അങ്ങനെയാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ട്. ഇന്ന് രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. ജനാധിപത്യ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. എല്ലാ പ്രശ്‌നങ്ങളിലും രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നുണ്ട്. മോദിക്ക് കൃത്യമായി മറുപടി അദ്ദേഹം നല്‍കുന്നുണ്ട്. അനുഭവ പരിചയത്തിലൂടെ അദ്ദേഹം മികച്ച ഒരു നേതാവായി മാറിയിരിക്കുകയാണ്. രാഹുലിനെപ്പോലെ ചെറുപ്പക്കാരാനായ ഒരു പ്രതിപക്ഷ നേതാവിനെയാണ് രാജ്യം ആഗ്രഹിക്കുന്നത്.