ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച ബിജെപി നേതാവ് രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഒക്ടോബർ 26 ന് രാവിലെ 11 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ശ്രീവാസ്തവയ്ക്ക് നോട്ടീസ് അയച്ചതായി ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയ നേതാവെന്ന് വിളിക്കപ്പെടാന്‍ ശ്രീവാസ്തവ യോഗ്യനല്ലെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മയുടെ പ്രതികരണം.
ഹത്രാസ് ഇരയ്‌ക്കെതിരായ മോശം പരാമർശം; ബിജെപി നേതാവിന് നോട്ടീസ് - രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവ
ഹത്രാസ് ഇരയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ദേശീയ വനിതാ കമ്മീഷൻ ബിജെപി നേതാവ് രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവയ്ക്ക് നോട്ടീസ് അയച്ചു.

കേസിലെ സവര്‍ണരായ നാല് പ്രതികളും നിരപരാധികളാണെന്നും പെണ്‍കുട്ടി തന്നിഷ്ടക്കാരിയായിരുന്നുവെന്നുമാണ് ബിജെപി നേതാവ് രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവയുടെ പരാമര്‍ശം. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്നായിരുന്നു രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവ സംഭവത്തെ വ്യാഖ്യാനിക്കുന്നത്. ഇത്തരം പെണ്‍കുട്ടികളെ ചില പ്രത്യേക സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തും. കരിമ്പിന്‍ പാടങ്ങളില്‍, ചോളവയലുകളില്‍, കുറ്റിക്കാട്ടില്‍, താഴ്ന്ന സ്ഥലങ്ങളില്‍, അല്ലെങ്കില്‍ കാടുകളിലൊക്കെ. എന്തുകൊണ്ടാണവര്‍ നെല്‍-ഗോതമ്പ് വയലുകളില്‍ മരിച്ച നിലയില്‍ കാണപ്പെടാത്തതെന്നുമായിരുന്നു പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്തുള്ള ശ്രീവാസ്തവയുടെ പരാമര്‍ശം. ഇരയെ കുറ്റകൃത്യസ്ഥലത്തു നിന്നും വലിച്ചിഴയ്ക്കുന്നതിനൊന്നും സാക്ഷികളുമുണ്ടാകാറുമില്ല. പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണ്. അവരെ മോചിപ്പിച്ചില്ലെങ്കില്‍ അവര്‍ മാനസിക വേട്ടയാടലിന് ഇരകളാകും. നഷ്ടപ്പെടുന്ന യുവത്വം ആര് അവര്‍ക്ക് തിരിച്ചുനല്‍കും. സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെടുന്നു.