ദേശീയപാതാ വികസനം; കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിച്ചു
ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അംഗീകരിച്ചത്. കരാര്‍ ഈ മാസം ഒൻപതിന് ഒപ്പിടാനും ധാരണയായി
ന്യൂ ഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേന്ദ്രം കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിച്ചു. നിര്‍ദേശം അംഗീകരിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് കത്തയച്ചു.ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. ഈ മാസം ഒന്‍പതിന് കരാറില്‍ ഒപ്പിടാനാണ് പുതിയ ധാരണ . ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അംഗീകരിച്ചത്.
കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി നേരത്തെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പടുത്തി. തുടര്‍ന്ന് നിതിന്‍ ഗഡ്‍കരി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത് .