ന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിനുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി കേരളത്തിലെ മുത്തശിമാർ. അന്താരാഷ്‌ട്ര വനിത ദിനത്തിൽ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് പുരസ്‌കാരം നൽകി ആദരിച്ചത്.
നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി കേരളത്തിലെ മുത്തശിമാർ
ആലപ്പുഴ സ്വദേശിയായ 98 വയസുള്ള കാർത്ത്യായിനി അമ്മ രാഷ്‌ട്രപതി ഭവനിൽ നേരിട്ടെത്തി പുരസ്‌കാരം ഏറ്റുവാങ്ങി
ആലപ്പുഴ സ്വദേശിയായ 98 വയസുള്ള കാർത്ത്യായനി അമ്മക്കും 104ൽ എത്തി നിൽക്കുന്ന കൊല്ലം സ്വദേശി ഭാഗീരഥിയമ്മക്കുമാണ് പുരസ്‌കാരം. പ്രസിഡന്‍റിൽ നിന്നും കാർത്ത്യായനി അമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാൽ ഭാഗീരഥിയമ്മക്ക് ചടങ്ങിൽ എത്താൻ കഴിയാതിരുന്നതിനാൽ പ്രതിനിധിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
കേരള സാക്ഷരതാ മിഷൻ നടത്തിയ നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ കാർത്ത്യായനി അമ്മയും ഭാഗീരഥിയമ്മയും ഉന്നത വിജയം കൈവരിച്ചിരുന്നു. പഠിതാവാകുന്നതിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച വ്യക്തികളാണ് ഇരുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പഠിതാവായ ഭാഗീരഥിയമ്മയെക്കുറിച്ച് പരാമർശിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്‌തിരുന്നു.