ജയ്പുർ: ഗോരക്ഷകർ തല്ലിക്കൊന്ന പെഹ്‍ലു ഖാനെ പ്രതി ചേർത്ത് തയാറാക്കിയ കുറ്റപത്രത്തിൽ നിന്നും പെഹ്‍ലു ഖാനെ ഒഴിവാക്കിയെങ്കിലും മക്കളെ പ്രതിചേർത്ത് രാജസ്ഥാൻ പൊലീസ് പുതിയ കുറ്റപത്രം തയാറാക്കി. പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടതിനാൽ കുറ്റപത്രത്തിൽ പരാമർശമുണ്ടെങ്കിലും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ട് പോയതിന്‍റെ വകുപ്പുകൾ പ്രകാരമാണ് ഖാന്‍റെ രണ്ട് മക്കളെയും ട്രക്ക് ഡ്രൈവറെയും പ്രതി ചേർത്തുള്ള കുറ്റപത്രം തയാറാക്കിയത്.
2017ല്‍ അല്‍വാറില്‍ പൊതുവഴിയില്‍ ഒരു സംഘം ഗോരക്ഷകരുടെ ആക്രമണത്തിലാണ‌് പെഹ‌്‌ലുഖാന്‍ കൊല്ലപ്പെട്ടത‌്. കാലിച്ചന്തയില്‍നിന്ന‌് വാങ്ങിയ കന്നുകാലികളുമായി വീട്ടിലേക്ക‌് മടങ്ങിയ പെഹ‌്‌ലുഖാനെയും സംഘത്തെയും ഡല്‍ഹി-- അല്‍വാര്‍ ഹൈവേയിലാണ‌് ഗോരക്ഷകർ ആക്രമിച്ചത‌്. വയോധികനായ പെഹ‌്‌ലുഖാനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രണ്ട‌് എഫ‌്‌ഐആറുകള്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ രജിസ‌്റ്റര്‍ ചെയ്തു.